തിരുവനന്തപുരം; സിപിഎം നേതാവ് പി ജയരാജനുനേരെ അപായശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് മുന്നറിയിപ്പ്. തുടർന്ന് പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജയരാജനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വന്നതോടെ യാത്രയ്ക്ക് കരുതൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ജയരാജനെ അറിയിക്കുകയും ചെയ്തിരുന്നു. ജയരാജന് കൂടുതൽ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് നിർദേശിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചു. വടക്കൻ മേഖലയിലെ ജയരാജന്റെ യാത്രയിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ഐ.ജി. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
നിലവിൽ രണ്ട് ഗൺമാൻമാർ ജയരാജന്റെ സുരക്ഷയ്ക്കുണ്ട്. ഇതിനുപുറമേ വീട്ടിലടക്കം കൂടുതൽ പോലീസുകാരെ സുരക്ഷയ്ക്കു നിയോഗിക്കാനായിരുന്നു ഐ.ജി.യുടെ നിർദേശം. ഇതനുസരിച്ച് കഴിഞ്ഞദിവസം തലശ്ശേരി പാട്യത്തെ അദ്ദേഹത്തിന്റെ വീട്ടിൽ കൂടുതൽ പോലീസ് കാവൽ ഏർപ്പെടുത്തി. എന്നാൽ, അധികസുരക്ഷ വേണ്ടെന്ന് ജയരാജൻതന്നെ അറിയിച്ചതിനെത്തുടർന്ന് ഇവരെ തിരിച്ചുവിളിച്ചു. ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകളിൽ പ്രതിയാണ് പി. ജയരാജൻ. നേരത്തേ ആർഎസ്എസ് അക്രമത്തിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates