കൊച്ചി: തീവ്ര വേനൽച്ചൂടിനിടെ കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ, സ്നേക്ക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പിന്റെ (സർപ്പ ആപ്പ്) സംസ്ഥാന നോഡൽ ഓഫീസറും ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുമായ വൈ മുഹമ്മദ് അൻവർ പാമ്പുകളുടെ ഈ വർധനവിനുള്ള കാരണങ്ങളെക്കുറിച്ച് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ' സംസാരിക്കുന്നു.
മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ അൻവർ 2005ലാണ് വനം വകുപ്പിൽ ചേരുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പാമ്പ് സംരക്ഷണ രംഗത്ത് സജീവമാണ് അദ്ദേഹം. സംസ്ഥാനത്ത പാമ്പ് പിടിത്തക്കാരുടെ ഏകോപനം ലക്ഷ്യമിട്ട് അദ്ദേഹം അവതരിപ്പിച്ച 'സർപ്പ ആപ്പ് (SARPA)' വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വഴി 2018- 19ൽ 123 ആയിരുന്ന പാമ്പുകടി മരണങ്ങൾ 2025- 26ൽ 18 ആയി കുറയ്ക്കാൻ സാധിച്ചു.
പ്രജനന കാലം
'നിലവിലെ ഭീതി പ്രധാനമായും ചെറിയ പാമ്പുകളെ കാണുന്നതുമായി ബന്ധപ്പെട്ടതാണ്. അണലി, മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ വിഷപ്പാമ്പുകളുടെ പ്രജനന കാലമാണിത്. അതുകൊണ്ടാണ് കുഞ്ഞുങ്ങളെ കൂടുതലായി കാണുന്നത്. കഠിനമായ ചൂട്, ഹ്യുമിഡിറ്റി, വെള്ളത്തിന്റെയും ഇരയുടെയും കുറവ് എന്നിവ കാരണമാണ് പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത്. മെയ് മാസം മുതൽക്ക് ഇവയുടെ സാന്നിധ്യം കുറയും.'
'പാമ്പുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടില്ല. പാമ്പുകൾ എപ്പോഴും നമുക്ക് ചുറ്റുമുണ്ടാകും. എന്നാൽ പ്രത്യേക സാഹചര്യങ്ങൾ കാരണം ഇപ്പോൾ അവയെ കൂടുതൽ ശ്രദ്ധിക്കുന്നു എന്ന് മാത്രം. 2025-26 കാലഘട്ടത്തിൽ പാമ്പുകടിയേറ്റ് 18 പേർ മരിച്ചപ്പോൾ, എലിപ്പനി ബാധിച്ച് 362 പേരാണ് മരിച്ചത്. എലികളുടെ എണ്ണം നിയന്ത്രിക്കുന്ന പാമ്പുകളെ ഇല്ലാതാക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കും.'
'നമ്മൾ ചെയ്യേണ്ടത് പാമ്പുകളെ കൊല്ലുകയല്ല, മറിച്ച് അവയോടൊപ്പം സുരക്ഷിതമായി ജീവിക്കാൻ പഠിക്കുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.'
വീട്ടിലേക്കുള്ള വഴി
'തുറന്നിട്ട വാതിലുകൾ വഴി തന്നെയാണ് വീട്ടിലേക്ക് പാമ്പുകൾ പ്രവേശിക്കുന്നത്. തറനിരപ്പിൽ നിന്ന് നാല് അടിയിൽ കൂടുതൽ ഉയരമുള്ള ജനലുകൾ വഴി പാമ്പുകൾ കയറാൻ സാധ്യത കുറവാണ്. എന്നാൽ ജനലുകളിലേക്ക് ചാരി വെച്ചിരിക്കുന്ന മരത്തടികൾ, പൈപ്പുകൾ, വള്ളിച്ചെടികൾ എന്നിവ വഴി പാമ്പുകൾക്ക് അകത്തെത്താം.'
'വീടിനോട് ചേർന്ന് പടർന്നു പന്തലിച്ചു കിടക്കുന്ന കടലാസ് പൂവ്, പാഷൻ ഫ്രൂട്ട് തുടങ്ങിയ ചെടികൾ പാമ്പുകൾക്ക് ജനലുകളിലേക്കും എക്സോസ്റ്റ് ഫാനുകളിലേക്കും എത്താനുള്ള വഴിയൊരുക്കും. ഇന്റർനെറ്റ് കേബിളുകൾ, സർവീസ് വയറുകൾ, ചുമരിലെ പരുക്കൻ ഭാഗങ്ങൾ എന്നിവ വഴിയും പാമ്പുകൾക്ക് ഉയരത്തിൽ കയറാൻ സാധിക്കും. എലി, പല്ലി തുടങ്ങിയ ഇരകളുടെ സാന്നിധ്യം ഒഴിവാക്കിയാൽ പാമ്പുകൾ വരുന്നത് വലിയൊരു പരിധിവരെ തടയാം.'
'ഭിത്തിയിലെ ചെറിയ വിള്ളലുകൾ, സ്ട്രക്ചറൽ ജോയിന്റുകൾ, ഡ്രെയിനേജ് പൈപ്പുകൾ, കോണുകൾ എന്നിവ വഴി പാമ്പുകൾക്ക് അകത്തെത്താം. പല്ലികളെയും മറ്റും ഭക്ഷിക്കാനായി വീടിനുള്ളിൽ കയറുന്ന പാമ്പുകൾ അനുകൂലമായ സാഹചര്യം കണ്ടാൽ അവിടെ ദിവസങ്ങളോളം ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്.'
'വീടിന് ചുറ്റുമുള്ള പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ നീക്കം ചെയ്യുക. തുണികൾ കൂട്ടിയിടുന്നത് ഒഴിവാക്കുക. കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ അത് പ്രത്യേകം ശ്രദ്ധിക്കുക. സ്കൂൾ പരിസരങ്ങളിലെ പാമ്പുകളുടെ ഒളിത്താവളങ്ങൾ നീക്കം ചെയ്യുകയും പ്രവേശന കവാടങ്ങൾ അടയ്ക്കുകയും വേണം.'
നഗരത്തിൽ
'നഗരവത്കരണം പാമ്പുകളുടെ എണ്ണം കുറച്ചിട്ടില്ല. മറിച്ച്, മാലിന്യങ്ങൾ കൂടുന്നതിലൂടെ എലികളുടെ എണ്ണം വർദ്ധിക്കുന്നത് പാമ്പുകളെ നഗരങ്ങളിലേക്ക് ആകർഷിക്കുകയാണ് ചെയ്യുന്നത്. മാർക്കറ്റുകളിലും ഡ്രെയിനേജ് സംവിധാനങ്ങളിലും വലിയ പാമ്പുകളെ ധാരാളമായി കാണാം.'
എന്തുകൊണ്ട് കടിക്കുന്നു?
'പാമ്പുകൾ മനുഷ്യരെ ആക്രമിക്കാൻ വേണ്ടി പിന്തുടരാറില്ല. പ്രതിരോധമെന്ന നിലയിലാണ് പാമ്പുകൾ കടിക്കുന്നത്. മിക്കവാറും പാമ്പുകടികൾ ആകസ്മികമായി സംഭവിക്കുന്നതാണ്.
പാമ്പുകടിയേറ്റാൽ എപ്പോഴും വേദന ഉണ്ടാകണമെന്നില്ല. ഉദാഹരണത്തിന്, വെള്ളിക്കെട്ടൻ അഥവാ കട്ടൻ കടിക്കുന്നത് പലപ്പോഴും വേദനയില്ലാത്തതാണ്. കടിയേറ്റ പാട് പോലും ചിലപ്പോൾ കണ്ടെത്താൻ കഴിയില്ല. എന്നാൽ ശാരീരിക ലക്ഷണങ്ങളിലൂടെ ഇത് തിരിച്ചറിയാം. വെള്ളിക്കെട്ടൻ കടിക്കുമ്പോൾ കൺപോളകൾ തളർന്ന് താഴേക്ക് തൂങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു.'
വിഷം, ചികിത്സ
ന്യൂറോടോക്സിക്: നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിഷം. ലക്ഷണങ്ങൾ: തലകറക്കം, ഛർദ്ദി, വയറുവേദന, പക്ഷാഘാതം വരുന്നത് പോലുള്ള അനുഭവം.
ഹീമോടോക്സിക്: രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്ന വിഷം (ഉദാഹരണത്തിന് അണലി). ലക്ഷണങ്ങൾ: വായ, മൂക്ക്, മൂത്രം എന്നിവയിലൂടെ രക്തസ്രാവം ഉണ്ടാകുക.
പാമ്പുകടിയേറ്റാൽ ഉടൻ തന്നെ ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സർപ്പ ആപ്പിൽ ഇത്തരം ആശുപത്രികളുടെ പട്ടിക ലഭ്യമാണ്.
പോളി വാലന്റ് ആന്റിവെനം: ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഒരേയൊരു പ്രതിവിധി ഇതാണ്. ഇത് പ്രധാനപ്പെട്ട നാല് പാമ്പുകളുടെ (മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി) വിഷത്തിനെതിരെ ഫലപ്രദമാണ്.
രാജവെമ്പാല, കുഴിമണ്ഡലി എന്നിവയുടെ വിഷത്തിന് നിലവിൽ ആന്റിവെനം ലഭ്യമല്ല. എന്നാൽ ഇവയുടെ കടി സാധാരണഗതിയിൽ ആരോഗ്യവാനായ ഒരാൾക്ക് മാരകമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates