കണ്ണൂർ: എഡിഎം നവീൻ ബബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അവർ സ്ഥാനം രാജിവെക്കണമെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവ്യയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യണം. പാർട്ടി പ്രവർത്തകനായ പ്രശാന്ത് നവീൻ ബാബുവിന് പണം കൊടുത്തുവെന്നാണ് പറയുന്നത്. ഇതിന് വേണ്ടിയാണ് ദിവ്യ ശുപാർശ ചെയ്തത്. കൈക്കൂലിക്കാർക്കായി ശുപാർശ ചെയ്ത ദിവ്യയ്‌ക്കെതിരെ പൊലീസ് കേസെടുക്കണം. ഇതൊരു കൊലപാതകമാണ്. ദിവ്യയുടെ ധിക്കാരപരമായ വാക്കുകളാണ് നവീൻ ബാബുവിന്റെ മരണത്തിൽ കലാശിച്ചത്. ക്ഷണിക്കാത്ത യാത്രയയപ്പ് യോഗത്തിൽ പോയി എന്തടിസ്ഥാനത്തിലാണ് ദിവ്യ സംസാരിച്ചത്.
ഇത് മുഖ്യമന്ത്രിയെ അപമാനിച്ചതിന് തുല്യമാണ്. കാരണം മുഖ്യമന്ത്രിയാണ് സംസ്ഥാനത്തിന്റെ ഭരണാധികാരി. പിണറായിക്ക് ഭരണത്തിൽ യാതൊരു നിയന്ത്രണവുമില്ലാത്തതുകൊണ്ടാണ് ദിവ്യ ഇത്തരത്തിൽ പെരുമാറിയത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ പരാതിയിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോ. ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണ്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തുന്നത് തെളിവ് നശിപ്പിക്കാനാണ്. കാരണം പരാതിക്കാരൻ ജോലി ചെയ്യുന്നത് പരിയാരം മെഡിക്കൽ കോളജിലാണ്.
നവീൻ ബാബു അഴിമതിക്കാരനാണെന്ന് കാണിക്കാൻ വ്യാജ രേഖ കെട്ടിച്ചമയ്ക്കുകയാണ്. മരണപ്പെട്ട നവീൻ ബാബുവിന്റെ കുടുംബത്തെ കൂടുതൽ അപമാനിക്കാനാണ് ദിവ്യ ശ്രമിക്കുന്നത്. സിപിഎം നേതാക്കളുടെ ധിക്കാരത്തിൽ നേരത്തെയും ഇത്തരത്തിലുള്ള സംഭവമുണ്ടായിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ ബിജെപി അവരോടൊപ്പം കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജേശീയ സമിതിയംഗം സി രഘുനാഥ്, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, മേഖലാ ജനറൽ സെക്രട്ടറി കെകെ വിനോദ് കുമാർ, ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, കണ്ണൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. അർച്ചന വണ്ടിച്ചാൽ സംസാരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates