തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ വരുന്ന, വി ഡി സതീശൻ നയിക്കുന്ന യുഡിഫ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോങ്ങാട് എം എൽ എ കെ എ തുളസി സമകാലിക മലയാളത്തോട് സംസാരിക്കുന്നു.
ചോദ്യം: മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എങ്ങനെ കാണുന്നു?
ഉത്തരം: പറയാൻ വാക്കുകളില്ല. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിത്. എന്നെ പിന്തുണച്ച കോങ്ങാട് മണ്ഡലത്തിലെ ജനങ്ങളുടെയും പാലക്കാട് ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും സന്തോഷത്തിന്റെ നിമിഷമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. പാർട്ടി എന്നിൽ അർപ്പിച്ച വിശ്വാസം വലിയ ഉത്തരവാദിത്വമായാണ് കാണുന്നത്.
ചോദ്യം: മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ഉത്തരം: ഒരിക്കലും അത്തരമൊരു പ്രതീക്ഷ ഉണ്ടായിരുന്നില്ല. പാർട്ടി എന്നിൽ വിശ്വാസം അർപ്പിച്ച് ഇത്ര വലിയ ഉത്തരവാദിത്വം ഏൽപ്പിച്ചതിൽ വലിയ കടപ്പാടുണ്ട്. അതോടൊപ്പം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) നൽകിയ നിസ്സീമമായ പിന്തുണ പ്രത്യേകം എടുത്തുപറയണം. മുസ്ലിം ലീഗ് മത്സരിച്ചിരുന്ന മണ്ഡലമായിരുന്നു കോങ്ങാട്. കോൺഗ്രസ് പാർട്ടിയുടെ അഭ്യർത്ഥന മാനിച്ച് ആ സീറ്റ് വിട്ടുനൽകിയതുകൊണ്ടാണ് കോൺഗ്രസിന് വേണ്ടി എനിക്ക് അവിടെ മത്സരിക്കാൻ സാധിച്ചത്. മുസ്ലിം ലീഗ് പാർട്ടിയോടും അവരുടെ നേതാക്കളോടും ഞാൻ കടപ്പെട്ടവളാണ്.
ചോദ്യം: നിയമസഭയിലും മന്ത്രിസഭയിലും പുതുമുഖമാണല്ലോ.
ഉത്തരം: അതെ. എന്നാൽ ജനപ്രതിനിധിയായും വിവിധ സംഘടനാ ചുമതലകൾ വഹിച്ച വ്യക്തിയായും ലഭിച്ച അനുഭവങ്ങൾ വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. 1994-ലാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. 2000 മുതൽ അഞ്ച് വർഷം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചു. 2004-ൽ കെപിസിസി എക്സിക്യൂട്ടീവ് അംഗമായും, 2016-ൽ എഐസിസി അംഗമായും, 2021-ൽ കെപിസിസി ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 2012 മുതൽ 2017 വരെ കേരള സംസ്ഥാന വനിതാ കമ്മീഷൻ അംഗമായിരുന്നു. കൊടാതെ നെന്മാറ എൻ.എസ്സ്.എസ്സ്. കോളേജിൽ ചരിത്രവിഭാഗം മേധാവി ആയി ജോലിനോക്കുന്നു. ഈ അനുഭവങ്ങൾ എല്ലാം പുതിയ ചുമതലകൾ നിർവഹിക്കുന്നതിന് കരുത്താകുമെന്ന് വിശ്വസിക്കുന്നു.
ചോദ്യം: ആർക്കും എപ്പോഴും സമീപിക്കാൻ പറ്റുന്ന മന്ത്രി ആകുമോ താങ്കൾ ?
ഉത്തരം: ജനാധിപത്യത്തിൽ അധികാരം ജനങ്ങൾക്കാണെന്ന ബോധ്യത്തോടെയായിരിക്കും പ്രവർത്തനം. ഒരു സാധാരണ കുടുംബത്തിൽ നിന്നെത്തിയ വ്യക്തിയായതിനാൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും അടുത്തറിഞ്ഞ് പ്രവർത്തിക്കാനാണ് ശ്രമം. ആർക്കും എപ്പോഴും സമീപിക്കാനാകുന്ന ഒരാളായിരിക്കും ഞാൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates