K Jayakumar 
Kerala

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം ഉണ്ടായില്ല. അതുകൊണ്ടാണ് ബോര്‍ഡിനെതിരെ പ്രതികൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ആഗോള സംഗമത്തിന്റെ കണക്കുകളില്‍ പിഴവു സംഭവിച്ചുവെന്ന് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചു. സമയപരിധി പാലിക്കണം എന്നതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. സത്യവാങ്മൂലം ബോര്‍ഡ് നല്‍കിയിട്ടില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമായ റിപ്പോര്‍ട്ടായി ഈ ദേവസ്വം ബോര്‍ഡ് കരുതുന്നില്ല. ആ റിപ്പോര്‍ട്ടിന്മേല്‍ ഇനിയും കൂടുതല്‍ തിരുത്തലുകള്‍ വരുത്താനുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.

ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം ഉണ്ടായില്ല. അതുകൊണ്ടാണ് ബോര്‍ഡിനെതിരെ പ്രതികൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. അത് ഓഡിറ്ററുടെ കുറ്റമല്ല. ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് ബോര്‍ഡില്‍ നിന്നും കൃത്യമായ മറുപടി നല്‍കാതിരുന്നതാണ് കുഴപ്പമായത്. പല നടപടികളും എടുക്കേണ്ടത് ബോര്‍ഡിനുള്ളില്‍ തന്നെയാണ്. ബില്ലുകള്‍ പരിശോധിക്കുക അടക്കമുള്ള നടപടികള്‍ ചെയ്യേണ്ടതുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും ബോര്‍ഡ് വിശദമായ മറുപടി നല്‍കുമ്പോള്‍ മാറുമെന്ന് കെ ജയകുമാര്‍ പറഞ്ഞു.

ഓഡിറ്റര്‍ക്ക് സമയോചിതമായി ബോര്‍ഡില്‍ നിന്നും മറുപടി നല്‍കാതിരുന്നതു കൊണ്ടുള്ള വീഴ്ചയാണ് സംഭവിച്ചത്. ഈ മാസം 27 നാണ് കോടതി കേസ് പരിഗണിക്കുന്നത്. അതിനു മുമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ തെറ്റു തിരുത്തല്‍ നടത്താന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. അതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ദേവസ്വം കമ്മീഷണര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, ചീഫ് എഞ്ചിനീയറും അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സാണ് രൂപീകരിച്ചത്. ഈ ടാസ്‌ക് ഫോഴ്‌സ് ഓഡിറ്ററുമായി സംസാരിച്ച്, റിപ്പോര്‍ട്ടില്‍ കടന്നുകൂടിയിട്ടുള്ള പിഴവുകള്‍ തിരുത്തും.

അയ്യപ്പ സംഗമം പദ്ധതിയുടെ കരാര്‍ എടുത്തവരുമായി ടാസ്‌ക് ഫോഴ്‌സ് സംസാരിച്ച് ആശയവ്യക്തത വരുത്തും. അയ്യപ്പസംഗമത്തിന്റെ ചെലവ് സംബന്ധിച്ച് വിശദമായ പഠനം നടത്തി വ്യക്തത വരുത്തും. യുക്തിഭദ്രമല്ലാത്ത ക്ലെയിമുകള്‍ അംഗീകരിക്കില്ല. അയ്യപ്പസംഗമത്തിന്റെ ചെലവ് 4.99 കോടിയായി നിജപ്പെടുത്തണമെന്ന് പി എസ് പ്രശാന്തിന്റെ അധ്യക്ഷതയിലുള്ള യോഗത്തില്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ട് അയ്യപ്പസംഗമത്തിന്റെ ചെലവ് 4.99 കോടിയായി നിജപ്പെടുത്താന്‍ ഈ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് അഡ്വാന്‍സ് നല്‍കിയ മൂന്നുകോടി രൂപ തിരികെ ബോര്‍ഡിന്റെ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് പ്രതീക്ഷിച്ച പലയിടത്തു നിന്നും കിട്ടിയില്ല. അദാനി നല്‍കാമെന്ന് പറഞ്ഞ ഒരു കോടി ലഭിക്കും. 3 കോടി 85 ലക്ഷമാണ് സ്‌പോണ്‍സര്‍ഷിപ്പായി ലഭിക്കുക. ഒരുകോടിയിലേറെ രൂപയുടെ കുറവ് ഇനിയുമുണ്ട്. എന്തു തന്നെയായാലും ദേവസ്വം ബോര്‍ഡിന്റെ ഒരു രൂപ പോലും അയ്യപ്പ സംഗമത്തിന് വേണ്ടി ഉപയോഗിക്കില്ല. ഫൈനല്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് പുതുക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടും സ്‌റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട്‌സും ടാസ്‌ക്‌ഫോഴ്‌സിന്റെ സഹായത്തോടെ 26 ന് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ജയകുമാര്‍ പറഞ്ഞു.

അയ്യപ്പസംഗമത്തിന് മൊത്തം ചെലവായി ഈ ബോര്‍ഡ് അംഗീകരിക്കുന്നത് 4.99 കോടിയാണ്. അതാണ് നല്‍കുക. 7 കോടി 11 ലക്ഷം രൂപ ചെലവായതായിട്ടാണ് അയ്യപ്പസംഗമത്തിന് കരാര്‍ നല്‍കിയവര്‍ പറയുന്നത്. എന്നാല്‍ 4.99 കോടിയേ നല്‍കാനാകൂ എന്ന് അവരെ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അഡ്വാന്‍സായി മൂന്നു കോടി രൂപ ദേവസ്വം ബോര്‍ഡ് നല്‍കിയെങ്കിലും, സ്‌പോണ്‍സര്‍ഷിപ്പ് തുക ലഭിച്ചതോടെ ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ തിരികെ എത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Travancore Devaswom Board President K. Jayakumar admitted that there was an error in the expenses for Global Ayyappa Sangamam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം

'എന്നെ വളര്‍ത്തിയതും നശിപ്പിച്ചതും 'ഗ്യാങ്‌സ് ഓഫ് വസീപൂര്‍'; എല്ലാവര്‍ക്കും മൂന്നാം ഭാഗം വേണം, പക്ഷെ ചെയ്യില്ല'; അനുരാഗ് കശ്യപ്

'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?'

സെലക്ടർമാരേ, കണ്ണ് തുറന്നു നോക്കുക; ജമ്മു കശ്മീരിനെതിരെ എട്ട് വിക്കറ്റ് നേടി മുഹമ്മദ് ഷമി (വിഡിയോ)

SCROLL FOR NEXT