ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയുടെ ഗ്യാരണ്ടിയെയും തള്ളി തെലങ്കാന ജാഗ്രതി പ്രസിഡന്റ് കെ കവിത. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആറ് വാഗ്ദാനങ്ങള്‍ നല്‍കി. പാവങ്ങള്‍ തെറ്റിദ്ധരിച്ചു. ഇപ്പോള്‍ രേവന്ത് റെഡ്ഡി അതേ തിരക്കഥയുമായി കേരളത്തിലെത്തിയിരിക്കുകയാണെന്ന് കവിത പറഞ്ഞു.
കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ മുതല്‍ തൊഴില്‍ സൃഷ്ടിക്കല്‍, കര്‍ഷക ക്ഷേമം വരെ, തെലങ്കാനയിലെ അദ്ദേഹത്തിന്റെ എല്ലാ വാഗ്ദാനങ്ങളും അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റപ്പെടാതെ കിടക്കുന്നു. കേരളത്തെ അദ്ദേഹത്തിന്റെ അടുത്ത ഇരയാക്കരുത്. പുരോഗതി സജീവമായി നിലനിര്‍ത്താന്‍ പിണറായി വിജയന്റെ തെളിയിക്കപ്പെട്ട നേതൃത്വത്തോടൊപ്പം നില്‍ക്കൂ!. കവിത ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി പിണറായി വിജയനും, രേവന്ത് റെഡ്ഡിയും തമ്മില്‍ വാക്‌പോര് മുറുകുന്നതിനിടെയാണ് കെ കവിതയുടെ അഭിപ്രായപ്രകടനം. തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പിണറായി വിജയന് കത്തയച്ചിരുന്നു. 'നരസിംഹം' സിനിമയിലെ 'നീ പോ മോനേ ദിനേശാ' എന്ന മോഹന്‍ലാല്‍ ഡയലോഗ് അനുകരിച്ച് 'നീ പോ മോനെ വിജയാ' എന്ന പരാമര്‍ശത്തോടെയാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്.
ഇതിന് മറുപടിയായി 'ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട്' എന്നായിരുന്നു പിണറായി വിജയൻ പ്രതികരിച്ചത്. രേവന്ത് റെഡ്ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കെ കവിത. ബിആർഎസിൽ നിന്നും പുറത്തുപോയ കവിത തെലങ്കാന ജാഗ്രതി സമിതി എന്ന പേരിൽ പുതിയ പാർട്ടിയുമായി മുന്നോട്ടുപോകുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates