കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ വീഴ്ചയെന്ന് ആരോപണം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവിനെ രണ്ട് ദിവസം കൊണ്ട് ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജ് ആയി ആശുപത്രിക്ക് പുറത്തു വന്ന രോഗി സമീപത്തെ ബസ് ടെർമിനലിനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് രോഗിയെ വീണ്ടും മെഡിക്കൽ കോളജിലെത്തിച്ചത്.
മണിക്കൂറുകൾക്ക് ശേഷം രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം സ്വദേശി അനീഷ് (51) ആണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രിയാണ് തലയ്ക്കും മുഖത്തും ഗുരുതരമായി മുറിവേറ്റ നിലയിൽ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. അനീഷിനെ ചിലർ സംഘം ചേർന്നു മർദിക്കുകയായിരുന്നുവെന്നാണ് ആശുപത്രി രേഖകളിലുള്ളത്. തലയോട്ടിയിൽ ഏഴ് സെന്റിമീറ്റർ നീളത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. എട്ട് തുന്നിക്കെട്ടൽ ഉണ്ട്. ഇടതുകണ്ണിനു താഴെ കവിളിൽ വലിപ്പമുള്ള മുറിവുണ്ട്. മൂക്കിന്റെ ഇരുവശങ്ങളിലെയും അസ്ഥികൾക്കു പൊട്ടലുണ്ട്. കൂടാതെ മുഖത്തെ കവിൾ അസ്ഥിക്കു പൊട്ടലുണ്ട്. തലച്ചോറിനു നേരിയ തോതിലുള്ള ചുരുക്കം ഉള്ളതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇത്രയും ഗുരുതരമായി പരുക്കുള്ള രോഗിയെ രണ്ട് ദിവസം കഴിഞ്ഞ് ഇഎൻടി ഡോക്ടറെ കാണണമെന്ന് അറിയിച്ചു പറഞ്ഞുവിടുകയായിരുന്നു. ആശുപത്രിയിൽ നിന്നിറങ്ങിയ അനീഷ് 100 മീറ്റർ അകലെയെത്തിയപ്പോഴേക്കും റോഡരികിൽ കുഴഞ്ഞുവീണു. കൗൺസിലർ അൻസാർ തോരേത്തിന്റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്നാണ് അനീഷിനെ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates