കോഴിക്കോട്: കേരളത്തിൽ നിന്നു ആരേയും പുറത്താക്കാൻ ഒരാൾക്കും കഴിയില്ല. നാട്ടിൽ ഒരു വിഭാഗം ആശങ്കയിൽ കഴിയാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണ് നേറ്റിവിറ്റി കാർഡ് സംസ്ഥാന സർക്കാർ കൊണ്ടുവന്നത്. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കൾ എന്ന നിലയിൽ കഴിയണമെന്നും പിണറായി വിജയൻ. കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത തെരഞ്ഞെടുപ്പ് റാലി കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വ ഭേദഗതി നിയമം ഈ നാട്ടിൽ നടപ്പാക്കില്ലെന്നു കേരളവും സംസ്ഥാന സർക്കാരും മാത്രമാണ് പറഞ്ഞത്. ഇടതുപക്ഷം ഈ നാട്ടിൽ ഉള്ളതുകൊണ്ടല്ലേ അതു സാധിച്ചത്. എന്നാൽ രാജ്യത്തൊരു നിയമം വന്നാൽ നടപ്പാക്കാൻ കഴിയില്ലെന്നു നിങ്ങൾ എങ്ങനെ പറയും എന്നായിരുന്നു അന്ന് ഞങ്ങളോട് ചിലർ ചോദിച്ചത്. നടപ്പാക്കില്ലെന്നു പറഞ്ഞാൽ അതിനർഥം നടപ്പാക്കില്ലെന്നു തന്നെയാണെന്നു അക്കൂട്ടരോടു ഞങ്ങൾ പറഞ്ഞു. അന്ന് സംശയം പ്രകടിപ്പിച്ചവർക്ക് ഇന്ന് ആ സംശയം ഉണ്ടോ. നിലപാടിൽ സർക്കാർ ഉറച്ചു നിന്നു. കാരണം നമ്മുടെ മണ്ണിൽ പിറന്ന മക്കൾ നമ്മുടെ നാടിന്റെ സന്തതികളാണ്. അവർ ഈ നാടിന്റെ അവകാശികളാണ്. അവരുടെ അവകാശം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഈ അവകാശ സംരക്ഷണത്തിന്റെ ഭാഗമായാണ് സർക്കാർ നേറ്റിവിറ്റി കാർഡ് കൊണ്ടു വന്നത്.
നിങ്ങളാരാണ് എന്നു ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതി ഇതാ തെളിവ് സംസ്ഥാനം നൽകിയ നേറ്റിവിറ്റി കാർഡ് എന്നു പറയാം. ഒരാൾക്കും ആരേയും ഇവിടെ നിന്നു പുറത്താക്കാൻ കഴിയില്ല. നമ്മുടെ നാട്ടിൽ ഒരു വിഭാഗം ആശങ്കയിൽ കഴിയാൻ പാടില്ല. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കൾ എന്ന നിലയിൽ കഴിയണം. എന്നാൽ കോൺഗ്രസും മുസ്ലീം ലീഗും നേറ്റിവിറ്റി കാർഡിനെ സ്വാഗതം ചെയ്യാൻ തായ്യാറായില്ല. അവർക്ക് ബിജെപിയെ ഭയമാണോ. ഇടതുപക്ഷത്തിനു അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. പിണറായി വ്യക്തമാക്കി.
പത്ത് വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ വികസനങ്ങൾ പ്രസംഗത്തിൽ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ഈ വികസനത്തിൽ കേന്ദ്ര സർക്കാർ ഒരു പങ്കും വഹിച്ചിട്ടില്ലെന്നും വിമർശിച്ചു.
പ്രളയം ഉൾപ്പെടെ സംസ്ഥാനം നേരിട്ട പല പ്രതിസന്ധികളിലും നമുക്ക് സഹായം വേണമായിരുന്നു. എന്നാൽ കേന്ദ്രം സഹായിച്ചില്ല. ലോക രാഷ്ട്രങ്ങൾ കേരളത്തെ സഹായിക്കാമെന്നു പറഞ്ഞു. എന്നാൽ അതിനും കേന്ദ്രം അനുമതി നൽകിയില്ല. വയനാട് ദുരനന്തത്തിലും ഇതേ അവഗണന കേരളം നേരിട്ടു. നിങ്ങൾ അങ്ങനെ മെച്ചപ്പെടേണ്ട എന്നാണ് കേന്ദ്ര സർക്കാരിന്റെ നയം.
ഇവിടെയാണ് രാഷ്ട്രീയം. കേരളം ബിജേപിയേയും ആർഎസ്എസിനേയും സ്വീകരിക്കുന്നില്ല. അതിനാൽ കേരളത്തോട് വിദ്വേഷവും പകയുമാണ്. കേരളം തകരട്ടേയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രത്തെ തള്ളിപ്പറയാൻ യുഎഡിഎഫും കോൺഗ്രസും തയ്യാറായില്ല. അവരും ആഗ്രഹിച്ചത് നാട് തകരട്ടെയെന്നാണ്. എന്നാൽ നാട് അതിജീവിച്ചപ്പോൾ ലോകം മുഴുവൻ അത്ഭുതപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന്. ജനങ്ങളെ തങ്ങൾ വിശ്വസിച്ചു. ജനങ്ങൾ തങ്ങളേയും വിശ്വസിച്ചു- അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates