തശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി തൃശൂരിൽ മത്സരിക്കാൻ ഒരുങ്ങിയ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് ശ്രീശൻ അടിയാട്ട് പിൻമാറി. 16 വർഷം മുൻപ് പാർട്ടി പുറത്താക്കിയ ശ്രീശൻ അടുത്തിടെ തിരിച്ചു വരവിന് ശ്രമിച്ചിരുന്നു. എന്നാൽ പാർട്ടിയിലെ ഒരു ഗ്രൂപ്പ് തന്റെ പുനഃപ്രവേശത്തെ തടസപ്പെടുത്തിയെന്നു ആരോപിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. പാർട്ടിക്ക് ദേഷമുണ്ടാകരുതെന്നു കരുതിയാണ് പിൻമാറ്റമെന്നു ശ്രീശൻ വ്യക്തമാക്കി.
ശ്രീശൻ പിൻവാങ്ങിയതോടെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാനാർഥി പത്മജ വേണുഗോപാൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ശ്രീശൻ തന്റെ കൂടെ പ്രവർത്തിക്കാൻ ഉണ്ടാകുമെന്നും അവർ പോസ്റ്റിൽ കുറിച്ചു.
ബിജെപി ദേശീയ നേതാക്കളുടേയും രാജീവ് ചന്ദ്രശേഖരന്റെയും സ്ഥാനാർഥി പത്മജയുടെയും നിർദ്ദേശം മാനിച്ചും പാർട്ടിയോടുള്ള ബഹുമാനം നിലനിർത്തിയും നല്ലകാലത്ത് പാർട്ടിക്ക് ദോഷം ഉണ്ടാവരുത് എന്ന് വിചാരിച്ചു കൊണ്ടാണ് തന്റെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതെന്ന് ശ്രീശനും പ്രസ്താവിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിധിൻ നബീൻ ആദ്യമായി തൃശൂരിലെത്തിയ ദിവസം തന്നെ ശ്രീശൻ കൺവെൻഷൻ വിളിച്ചുചേർത്തിരുന്നു. ഇക്കഴിഞ്ഞ 16നാണ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചത്.
പത്മജയുടെ കുറിപ്പ്
ബിജെപി തൃശൂർ മുൻ ജില്ലാപ്രസിഡന്റും തൃശൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയും ആയി മത്സര രംഗത്തുണ്ടായിരുന്ന ശ്രീശൻ അടിയാട്ട് പിൻവാങ്ങി. ബിജെപി എന്ന പ്രസ്ഥാനത്തോടുള്ള അച്ചടക്കപൂർണമായ സമീപനമാണ് ശ്രീശൻ ജി ഇപ്പോൾ തെളിയിച്ചിരിക്കുന്നത്. തൃശ്ശൂരിൽ ബിജെപി ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ശ്രീശൻജിയുടെ ഈ തീരുമാനത്തെ ഏറെ സ്നേഹത്തോടെയും ആദരവോടെയും സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രചാരണത്തിൽ ശ്രീശൻജി കൂടി ഉണ്ടാകും എന്ന സന്തോഷം ഞാൻ പങ്ക് വയ്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates