യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കൃത്യമായ ദിശാബോധമോ ധനസമാഹരണ മാർഗ്ഗങ്ങളോ ഉൾക്കൊള്ളുന്ന വ്യക്തമായ ഒരു പ്രവർത്തനരേഖയുമില്ലാത്ത വെറും അതിമോഹ പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് കുറ്റപ്പെടുത്തി ബിജെപി. പുതിയ പദ്ധതികൾക്കായി എങ്ങനെ പണം കണ്ടെത്തുമെന്ന് ബജറ്റിൽ ഒരിടത്തും വ്യക്തമാക്കുന്നില്ലെന്നും, നടപ്പിലാക്കാൻ കഴിയാത്ത വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ബജറ്റെന്നും ബിജെപി എംഎൽഎമാർ ആരോപിച്ചു
₹25 ലക്ഷം ഇൻഷുറൻസിന് കുടുംബമൊന്നിന് ₹11 വീതം: രാജീവ് ചന്ദ്രശേഖർ
ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അഞ്ച് 'ഇന്ദിര ഗ്യാരണ്ടി' വാഗ്ദാനങ്ങളിൽ മൂന്നെണ്ണം പോലും ബജറ്റിൽ അർത്ഥവത്തായ രീതിയിൽ പ്രതിഫലിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന വൻ പ്രഖ്യാപനത്തിന് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. കേരളത്തിലെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങളിലേക്ക് ഇത് കണക്കാക്കിയാൽ ഒരു കുടുംബത്തിന് വെറും 11 രൂപ വീതമാണ് ലഭിക്കുക. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. ക്ഷേമ പെൻഷൻ 3,000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനവും യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ വായ്പ നൽകുമെന്ന പ്രഖ്യാപനവും വെറും കടലാസ് വാഗ്ദാനങ്ങളായി ഒതുങ്ങി. നിലവിൽ തന്നെ ₹5.07 ലക്ഷം കോടിയുടെ കടബാധ്യതയിലുള്ള കേരളം പുതിയ പദ്ധതികൾക്ക് എവിടെനിന്ന് പണം കണ്ടെത്തുമെന്ന് ബജറ്റിൽ പറയുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളെയും സംസ്ഥാനത്തിന്റെ പൊതുസ്വത്തുക്കളെയും വൻതോതിൽ സ്വകാര്യവൽക്കരിക്കാനാണ് ബജറ്റിലൂടെ യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണം മാറി, നയങ്ങൾ മാറിയില്ല: ബിബി ഗോപകുമാർ
ബജറ്റിലെ ധനകാര്യ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി വാർത്താസമ്മേളനം വിളിച്ച ബിജെപി എംഎൽഎ ബി.ബി ഗോപകുമാറും സർക്കാരിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. കസേരകളിൽ ഇരിക്കുന്ന ആളുകൾ മാറി എന്നതൊഴിച്ചാൽ സാമ്പത്തിക നയങ്ങളിലോ സമീപനങ്ങളിലോ എൽഡിഎഫും യുഡിഎഫും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
പതിറ്റാണ്ടുകളായി ഇരുമുന്നണികളും മാറിമാറി ഭരിച്ചതാണ് കേരളത്തെ ഇന്നത്തെ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചത്. ഭരണഘടനാ വിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുന്ന കിഫ്ബി ഇപ്പോഴും സംസ്ഥാനത്തിന്റെ ധനകാര്യ നടത്തിപ്പിൽ പ്രധാന പങ്കുവഹിക്കുന്നത് നിയമപരമായും സാമ്പത്തികമായും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇതിന്റെ അപകടങ്ങളെക്കുറിച്ച് ബജറ്റിൽ കൃത്യമായ മറുപടി നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പുതിയ കേരളം' ബജറ്റ് പേപ്പറിൽ മാത്രം: വി മുരളീധരൻ
ഈ ബജറ്റിലൂടെ 'പുതിയ കേരളം' സൃഷ്ടിക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ അവകാശവാദം വെറും രാഷ്ട്രീയ അസംബന്ധമാണെന്ന് നേമം എംഎൽഎ വി മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബജറ്റ് പ്രസംഗം പൂർണ്ണമായി കേട്ടപ്പോൾ മുഖ്യമന്ത്രി പറയുന്ന ആ പുതിയ കേരളം വെറും ബജറ്റ് പേപ്പറിൽ മാത്രമാണ് നിലനിൽക്കുന്നതെന്ന് ബോധ്യമായി. പ്രഖ്യാപിച്ച വൻ പദ്ധതികളൊന്നും തന്നെ പ്രായോഗികതലത്തിൽ യാഥാർത്ഥ്യമാകാൻ പോകുന്നില്ല. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യം രാഷ്ട്രീയ ദിവാസ്വപ്നങ്ങളല്ല, മറിച്ച് അഴിമതി രഹിത ഭരണവും സാമ്പത്തിക അച്ചടക്കവുമാണ്. ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങളുടെയും പുരോഗതി പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates