Rahul Mamkootathil ഫയൽ
Kerala

'രാഹുലിന്റെ പ്രവൃത്തി ലഘൂകരിച്ച് കാണാനാകില്ല, ഗുരുതര കുറ്റകൃത്യമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം'; കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍

ജനപ്രതിനിധി എന്ന സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതെന്നും കോടതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമെന്ന് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. പ്രതി എംഎല്‍എയാണ്. ജനപ്രതിനിധി എന്ന സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതെന്നും കോടതി വ്യക്തമാക്കുന്നു.

അതേസമയം, 'ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം' നിലയില്‍ ലഘൂകരിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തിയെ കാണാനാകില്ലെന്നും 22 പേജുള്ള ഉത്തരവില്‍ ജഡ്ജി എസ്. നസീറ വ്യക്തമാക്കുന്നു. ആത്മഹത്യാഭീഷണി മുഴക്കിയാണ് രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് സമ്മതിപ്പിച്ചതെന്നും പെണ്‍കുട്ടിയുടെ മൊഴിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് കോടതി വിലയിരുത്തി. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്നുമുള്ള രാഹുലിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ല. ആദ്യത്തെ ശാരീരിക ബന്ധത്തിന് പിന്നാലെ തുടര്‍ച്ചയായി നടന്ന ശാരീരികബന്ധങ്ങളെല്ലാം ഭീഷണിപ്പെടുത്തിയാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം എന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടത്. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ഹര്‍ജിയും കോടതി തള്ളി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വിധി പ്രഖ്യാപിച്ചത്. ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടന്നിരുന്നു. തുടര്‍വാദം കേള്‍ക്കാന്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തുടര്‍വാദത്തിന് മുമ്പേ പ്രോസിക്യൂഷന്‍ രാഹുലിനെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. യുവതിയുമായുള്ള ചാറ്റിന്റെ പൂര്‍ണ്ണരൂപമടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Kerala court denies anticipatory bail to Congress MLA Rahul Mamkootathil in rape case,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുരുക്ക് കൂടുതൽ മുറുകുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പരാതിക്കാരിയും മൊഴി നൽകും

രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം നിഷേധിച്ച, കരുത്തുറ്റ വാദങ്ങൾ; ആരാണ് അഡ്വ. ഗീനാകുമാരി?

അതിര്‍ത്തി തര്‍ക്കം; തൃശൂരില്‍ അയല്‍വാസി കമ്പി വടികൊണ്ട് തലയ്ക്കടിച്ചു; കര്‍ഷകന് ദാരുണാന്ത്യം

'വൃത്തികെട്ട ഏര്‍പ്പാട്'; കളിപ്പിക്കാത്തതില്‍ ലിയോണിന് അരിശം; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം!

'രണ്ടു വന്‍ തോല്‍വികള്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നു, അന്നേ പുറത്താക്കണമായിരുന്നു'

SCROLL FOR NEXT