കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഡാഷ് അവരവര്‍ പൂരിപ്പിക്കേണ്ടതാണെന്ന് വിവാദ ഡാഷ് മോന്‍ പ്രയോഗത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു മുഖ്യമന്ത്രി അഴിമതി കേസില്‍ അറസ്റ്റിലായി ജയിലിലായിട്ടുള്ളത് ആരാണ്? അത് ഇദ്ദേഹമാണ്. കൂടുതല്‍ പറയുന്നില്ല.തെരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍: ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അതീവപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം വികസിത കേരളത്തിലേക്ക് നല്ല ചുവടുവെച്ച് നില്‍ക്കുകയാണ്. ഒരുപാട് നേട്ടങ്ങള്‍ എല്ലാ മേഖലയിലും കൈാവരിക്കാന്‍ സാധിച്ചു. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാവരുത്. ജനങ്ങള്‍ പൊതുവേ ആഗ്രഹിക്കുന്നത് വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
'നാടിന് വികസനം വേണം. നാടിന് പുരോഗതി വേണം. ജനത്തിന് അറിയാം എല്‍ഡിഎഫിന് മാത്രമേ നാടിന്റെ പുരോഗതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്ന്. എതിര്‍ക്കുന്നവര്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്നത് വികസനമാണ്. കേരളം രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. ജനം ഒരു സംശയവുമില്ലാതെ പറയും എല്‍ഡിഎഫിന്റെ സംസ്‌കാരം കൊണ്ടാണ് ഇത് നേടിയത് എന്ന്. ഇത് മറ്റെതെങ്കിലും കൂട്ടര്‍ക്ക് കഴിയില്ല എന്നും ജനം കാണുകയാണ്. 2021ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ എല്‍ഡിഎഫിന് ലഭിക്കും. ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. ഞങ്ങള്‍ക്കൊപ്പമാണ് ജനം. വികസിത കേരളം സാധ്യമാകുന്ന പദ്ധതികളുമായി മുന്നോട്ടുനീങ്ങുന്നതിന് എല്‍ഡിഎഫ് വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. വര്‍ഗീയ നീക്കങ്ങള്‍ കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ സാധിക്കില്ല.' - പിണറായി പറഞ്ഞു.
തിരുവനന്തപുരം മുടവൻമുഗളിൽ നടൻ മോഹൻലാൽ വോട്ട് രേഖപ്പെടുത്തി. അരമണിക്കൂർ ക്യൂ നിന്ന ശേഷമാണ് മോഹൻലാൽ സമ്മതിദാനവകാശം രേഖപ്പെടുത്തിയത്.
ഭരണമാറ്റം വേണ്ടെന്നോ, വേണമെന്നോ തങ്ങള്‍ പറയുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരും കോടതിയും കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടോ എന്നും പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
എല്ലായിടത്തും നല്ല മത്സരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബഹുഭൂരിപക്ഷം സീറ്റുകളും ലീഗ് നേടും. യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.
സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ടു ജില്ലകളിലാണ് സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ഇന്ന്. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തും. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഇവയിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്.
ഇതിൽ പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. വോട്ടെടുപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോളിങ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 76000ത്തിലധികം പോലീസുകാര്‍ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കും. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates