കൊച്ചി: മലയാളി വിരൽത്തുമ്പിൽ ലോകം ഒതുക്കി നടക്കുന്ന സ്മാർട്ട്ഫോൺ വിപ്ലവത്തിന്റെ തുടക്കത്തിന് ഇന്ന് കൃത്യം 30 വയസ്സ് തികയുന്നു. ലാൻഡ് ഫോണുകളുടെ പരിമിതികളിൽ ഒതുങ്ങിയിരുന്ന കേരളീയ ജീവിതത്തിലേക്ക് മൊബൈൽ ഫോൺ എന്ന അത്ഭുത സാങ്കേതികവിദ്യ വിരുന്നെത്തിയത് 1996 സെപ്റ്റംബർ 17-നായിരുന്നു. മലയാള സാഹിത്യത്തിലെ കുലപതി ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കരപ്പിള്ളയും പ്രശസ്ത കഥാകാരി മാധവിക്കുട്ടിയും സാക്ഷിയായ ആ ചരിത്ര നിമിഷത്തിന്റെ ഓർമ്മകൾ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും മായാതെ നിൽക്കുകയാണ്.
എസ്കോടെൽ മൊബൈൽ കമ്യൂണിക്കേഷൻസിന്റെ സേവനങ്ങൾക്ക് തുടക്കം കുറിച്ച് എറണാകുളം ഹോട്ടൽ അവന്യൂ റീജന്റിൽ വെച്ചായിരുന്നു ഉദ്ഘാടന കോൾ. ദക്ഷിണമേഖലാ നാവികസേനാ മേധാവിയായിരുന്ന വൈസ് അഡ്മിറൽ എ.ആർ. ടാൻഡനെയാണ് തകഴി ഫോണിൽ വിളിച്ചത്. തുടർന്ന് മാധവിക്കുട്ടിയും അദ്ദേഹവുമായി സംസാരിച്ചു.
മൂന്നുവർഷങ്ങൾക്ക് മുമ്പ് 2023ൽ നൈനിറ്റാളിലെ വീട്ടിലിരുന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസുമായി മൊബൈൽ ഫോണിലൂടെ സംസാരിക്കവെ വൈസ് അഡ്മിറൽ എ.ആർ. ടാൻഡൻ ആ ചരിത്രമുഹൂർത്തം ഓർത്തെടുത്തത് ഇപ്രകാരമാണ്. "1996 ഏപ്രിലിൽ ചുമതലയേറ്റ ശേഷം അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരെ സന്ദർശിച്ചപ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ കേരളത്തിൽ മൊബൈൽ സർവീസ് ആരംഭിക്കാൻ പോകുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. അതൊരു പ്രധാന ചുവടുവെപ്പായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ മൊബൈൽ ഫോൺ ഇത്ര വലിയൊരു ജനകീയ വിപ്ലവമായി മാറുമെന്ന് അന്ന് ആരും സ്വപ്നം പോലും കണ്ടിരുന്നില്ല
1998 മാർച്ചിൽ വിരമിച്ച ശേഷമാണ് എയർടെൽ സിമ്മുമായി അദ്ദേഹം സ്വന്തമായി ആദ്യ ഫോൺ വാങ്ങുന്നത്. അന്ന് വലിയ ഉപയോഗമൊന്നുമില്ലാതിരുന്ന ഈ ഉപകരണം ഇന്ന് ലാൻഡ്‌ലൈനുകൾ ലഭ്യമല്ലാത്ത മലയോര ഗ്രാമങ്ങളിൽപ്പോലും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു
അന്ന് ഉദ്ഘാടനം നടന്ന അവന്യൂ റീജന്റിലെ ജീവനക്കാർക്ക് അതൊരു മാന്ത്രിക കാഴ്ചയായിരുന്നു. മൂന്ന് പതിറ്റാണ്ടോളമായി ഇവിടെ ജോലി ചെയ്യുന്ന ഷെഫ് ജോഷ്വയയും ആ നിമിഷം കൗതുകത്തോടെ അന്ന് ഓർത്തെടുത്തിരുന്നു. "ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. തകഴി ശിവശങ്കര സാർ ഫോണിൽ സംസാരിക്കുന്നു, അപ്പുറത്തുനിന്ന് മറ്റൊരാൾ ഹലോ എന്ന് മറുപടി പറയുന്നു! മുകളിൽ നീണ്ട ആന്റിന നോബുള്ള ആ കുഞ്ഞുപെട്ടിയിലേക്ക് ഹോട്ടലിലെ ജീവനക്കാരെല്ലാം പൂർണ്ണ അമ്പരപ്പോടെയാണ് നോക്കിനിന്നത്" - ഇന്നും പ്രസക്തമായ ചരിത്രത്തിൻറ ഭാഗമായ ഒരു ഓർമ്മക്കുറിപ്പ്.
തുടർന്ന് ദക്ഷിണേന്ത്യയിലെ സെല്ലുലാർ ശൃംഖല വിപുലീകരിക്കാൻ എസ്കോടെൽ കോടികളാണ് നിക്ഷേപിച്ചത്. ഒരു മിനിറ്റ് ഔട്ട്ഗോയിങ് കോളിന് അന്ന് 16 രൂപയായിരുന്നു നിരക്ക്. 1995 ജൂലൈ 31-ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്രമന്ത്രി സുഖ്‌റാമിനെ വിളിച്ച് തുടക്കമിട്ട ഇന്ത്യൻ ടെലികോം വിപ്ലവത്തിന് തൊട്ടുപിന്നാലെയാണ് കേരളവും ചരിത്രത്തിലേക്ക് സ്വന്തം അധ്യായം എഴുതിച്ചേർത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates