പാലക്കാട്: കേരളത്തിൽ ആദ്യമായി ശരിഅത്ത് നിയമങ്ങൾ പൂർണ്ണമായും അടിസ്ഥാനമാക്കിക്കൊണ്ട് പുതിയൊരു ജിംനേഷ്യം പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നു. സംസ്ഥാനത്ത് മതപരമായ നിയമങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു കായിക സംരംഭം ആരംഭിക്കുന്നത് ഇതാദ്യമായാണ്. പാലക്കാട് പുതുനഗരത്ത് കഴിഞ്ഞ 15 വർഷമായി തുടർച്ചയായി പ്രവർത്തിക്കുന്ന ജിം അടുത്തിടെ ഒന്ന് മോടിപിടിപ്പിച്ചിരുന്നു. ഈ നവീകരണത്തിന് ശേഷമാണ് പൂർണ്ണമായും ഇസ്ലാം ഫ്രണ്ട്‌ലി ആക്കുന്ന തരത്തിലുള്ള വലിയൊരു മാറ്റം കൊണ്ടുവരുന്നതെന്ന് ജിം ഉടമസ്ഥനായ നവാസ് മുത്തു ടി. തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ അറിയിച്ചു. കേവലം വലിയ ലാഭം മുന്നിൽക്കണ്ടോ, വൻ വരുമാനം നേടാൻ ലക്ഷ്യമിട്ടുകൊണ്ടോ അല്ല ഈ വ്യത്യസ്തമായ ജിം നടത്താൻ തീരുമാനിച്ചതെന്നും ഉടമ വ്യക്തമാക്കുന്നുണ്ട്.
പൂർണ്ണമായും ഇസ്ലാമിക നിയമങ്ങൾക്ക് അനുസരിച്ച് മാത്രമായിരിക്കും ഈ ജിംനേഷ്യം പ്രവർത്തിക്കുകയെങ്കിലും, നിയമങ്ങൾ കൃത്യമായി അനുസരിക്കാൻ തയ്യാറുള്ള എല്ലാ മതത്തിൽ പെട്ടവർക്കും ഇവിടെ പ്രവേശനം നൽകുമെന്നും ഉടമ വ്യക്തമാക്കി. ചില കർശന നിബന്ധനകളോടെയാകും ജിമ്മിന്റെ പ്രവർത്തനം. ഇതനുസരിച്ച് ജിമ്മിനുള്ളിൽ യാതൊരുവിധ പാട്ടുകളും ഉണ്ടായിരിക്കുന്നതല്ല. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് വ്യായാമം ചെയ്യുന്ന രീതി പൂർണ്ണമായും ഒഴിവാക്കി ഇവർക്കായി പ്രത്യേക സമയം നിശ്ചയിച്ചു നൽകും. വ്യായാമം ചെയ്യുന്ന സമയത്ത് ഔറത്തുകൾ പൂർണ്ണമായും മറച്ചിരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിബന്ധന. ഇസ്‌ലാമിക നിയമപ്രകാരം (ഫിഖ്ഹ്) നഗ്നത അല്ലെങ്കിൽ മറയ്ക്കപ്പെടേണ്ട ശരീരഭാഗങ്ങളെയാണ് ഔറത്ത് (Awrah) എന്ന് പറയുന്നത്. സ്ത്രീകൾക്ക് മുഖവും മുൻകൈയ്യും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം ഔറത്തായതിനാൽ, അന്യപുരുഷന്മാരുടെ മുന്നിലും നമസ്‌കാരവേളയിലും ഈ ഭാഗങ്ങൾ പൂർണ്ണമായും മറയ്ക്കണമെന്ന നിയമം ജിമ്മിലും ബാധകമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates