പത്ത് വര്‍ഷം മുന്‍പത്തെ യുഡിഎഫ് സര്‍ക്കാരിനെയും പിണറായി സര്‍ക്കാരുകളെയും താരതമ്യം ചെയ്ത് സര്‍ക്കാര്‍ അനുകൂല പരസ്യം നല്‍കിയ പിആര്‍ഡി നടപടിയെ ന്യായീകരിച്ച് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. ഒരു പരസ്യം കണ്ടിട്ട് ഇത്ര വിരളേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക് നിലപാട് വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ പണം ചെലവിട്ട് പരസ്യം നല്‍കിയെന്ന വിമര്‍ശനത്തിന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതേ ഇനത്തില്‍ ചെലവിട്ട് 151 കോടി രൂപയുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് പ്രതിരോധിക്കുന്നത്. കൃത്യമായി രണ്ട് മുന്നണികളുടെ ഭരണകാലങ്ങളെക്കുറിച്ചാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. പറയുന്നത് മോശമാണോ പ്രശംസയാണോ എന്നതല്ല, ശരിയാണോ തെറ്റാണോ എന്നതാണ് പ്രശ്‌നം. യുഡിഎഫ് ഓടിയൊളിച്ചാലും ഞങ്ങള്‍ പിന്തുടര്‍ന്നുവന്ന് ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും, പരാതിയുള്ളവര്‍ നിയമ നടപടി സ്വീകരിക്കട്ടെ എന്നും ''എന്നാല്‍ താന്‍ പോയി കേസ് കൊടുക്ക്'' പരാമര്‍ശത്തോടെ തോമസ് ഐസക് പറയുന്നു.
പോസ്റ്റ് പൂർണരൂപം
എന്താണ് യുഡിഎഫിന്റെ പ്രശ്‌നം? ഒരു പരസ്യം കണ്ടിട്ട് ഇത്ര വിരളേണ്ട ആവശ്യമുണ്ടോ?
സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കൂടെ ഷാഫി പറമ്പിലും എല്ലാവരുംകൂടി ഇങ്ങനെ പടയ്ക്ക് ഇറങ്ങേണ്ട എന്താണ് ആ പരസ്യത്തിലുള്ളത്?
ആദ്യത്തെ പ്രശ്‌നം, ആരാണ് പരസ്യത്തിന് പണം കൊടുക്കുകയെന്നതാണ്. സര്‍ക്കാര്‍ പൊതുപണം എടുത്ത് ഇങ്ങനെയൊക്കെ ചെലവാക്കാന്‍ പാടുണ്ടോ, ഇല്ലയോ? എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരും ചെയ്യാന്‍ പാടില്ലല്ലോ. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ച തുക എത്രയെന്ന് സതീശന് അറിയാമോ? 151 കോടി രൂപ! എന്താ അന്ന് ചെലവഴിച്ചത് പൊതു പണം ആയിരുന്നില്ലേ?
ഇന്ന് ഇപ്പോള്‍ കാലം പിന്നെയും മാറി. മറ്റു സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ട് കേരളത്തില്‍ പരസ്യം ചെയ്യിക്കുന്ന സ്ഥിതിവരെ ഉണ്ടായിരിക്കുകയാണ്. എത്രയാണ് കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്ന പണം? ആ വെടിക്കെട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരള സര്‍ക്കാരിന്റെ പരസ്യച്ചെലവ് വെറും ഓലപ്പടക്കം.
രണ്ടാമതൊരു ആക്ഷേപം ഞാന്‍ വായിച്ചത് മാധ്യമ ധാര്‍മ്മികതയുടെ വക്കാലത്ത് ഏറ്റെടുത്തുകൊണ്ടുള്ള ചിലരില്‍ നിന്നാണ്. വേറെ ആര് ചെയ്താലും ഹിന്ദു പത്രം ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ? വായനക്കാരെ ഇങ്ങനെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാമോ? എങ്ങനെ? ആദ്യ പേജില്‍ പത്ത് വര്‍ഷം മുമ്പുള്ള സ്ഥിതിയല്ലേ? വായനക്കാര്‍ മുഴുവന്‍ അമ്പരക്കുക ആ വാര്‍ത്തകളില്‍ കാണുന്ന ഒരു അവസ്ഥയിലേക്ക് കേരളം എത്തിയോ എന്നല്ലേ? ആരെങ്കിലും പരാതിപ്പെടണമെങ്കില്‍ നിലവിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ആരെങ്കിലുമല്ലേ പരാതിപ്പെടേണ്ടത്.
യുഡിഎഫിന്റെ പ്രചാരണം മുഴുവന്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അസത്യപ്രചാരണമാണ്. മറച്ചുവയ്ക്കുന്നത് അവരുടെ ഇരുണ്ടകാലമാണ്. ഇവരണ്ടും ഒരുമിച്ച് ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന രീതിയില്‍ താരതമ്യപ്പെടുത്തിയിരിക്കുകയാണ്. ആ താരതമ്യമാകട്ടെ ബോറഡിപ്പിക്കുന്ന പട്ടികകളുടെയും മറ്റും രൂപത്തില്‍ അല്ല. പണ്ട് പത്രത്തില്‍ മലയാളികള്‍ വായിച്ച കഥകളെയൊക്കെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ്. അത് ഉണര്‍ത്തുന്ന കൗതുകം ഏതൊരു വായനക്കാരനെയും എന്താണ് ഈ പരസ്യമെന്ന് അന്വേഷിപ്പിക്കാന്‍ പ്രേരിപ്പിക്കും. വായനക്കാരന്റെ അന്വേഷണത്തിന്റെ ഫലമായിട്ടാണ് വാസ്തവം കണ്ടെത്തുക. അതുകൊണ്ട് അത് തറയ്ക്കും.
മൂന്നാമത്തെ ആക്ഷേപം നിലവിലുള്ള സര്‍ക്കാരിന്റെ കാര്യം പറയാമെന്നല്ലാതെ പഴയ സര്‍ക്കാരിനെക്കുറിച്ച് മോശം പറയാന്‍ പിആര്‍ഡി പണം ചെലവഴിക്കരുതെന്നുള്ളതാണ്. പറയുന്നത് മോശമാണോ പ്രശംസയാണോ എന്നതല്ല, ശരിയാണോ തെറ്റാണോ എന്നതാണ് പ്രശ്‌നം. കൃത്യമായി രണ്ട് മുന്നണികളുടെ ഭരണകാലങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ ശരിതെറ്റുകളെക്കുറിച്ചാകണം ചര്‍ച്ച. യുഡിഎഫ് ഓടിയൊളിച്ചാലും ഞങ്ങള്‍ പിന്തുടര്‍ന്നുവന്ന് ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും.
ചുമ്മതല്ല, യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം പരസ്യത്തിനെതിരെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ''എന്നാല്‍ താന്‍ പോയി കേസ് കൊടുക്ക്''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates