കൊച്ചി: പെൺകുട്ടികളുടെ രഹസ്യഭാഗങ്ങളിൽ വൈബ്രേറ്റിംഗ് ഉപകരണം വെക്കുന്നത് പോക്സോ നിയമപ്രകാരം ശരീരത്തിനുള്ളിലേക്ക് കടന്നുകയറിയുള്ള ലൈംഗിക അതിക്രമമായും, ഭാരതീയ ന്യായ സംഹിത / ഐപിസി പ്രകാരം ബലാത്സംഗമായും കണക്കാക്കാമെന്ന് കേരള ഹൈക്കോടതി. 17 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, ഒന്നാം പ്രതി തൃശൂർ സ്വദേശി കെ ജെ ജോഷി സമർപ്പിച്ച അപ്പീൽ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയവങ്ങളിലോ യോനീദ്വാരത്തിലോ വൈബ്രേറ്റിംഗ് ഉപകരണം വെക്കുന്നത് തന്നെ അവയവത്തിനുള്ളിലേക്ക് കടന്നുകയറുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി. ഇത് പോക്സോ നിയമത്തിലെ സെക്ഷൻ 3(ബി), 4 വകുപ്പുകൾ പ്രകാരമുള്ള ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരും. കൂടാതെ, ഐ.പി.സി 375(ബി) വകുപ്പ് പ്രകാരമുള്ള ബലാത്സംഗ കുറ്റവും നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.
വ്യാജ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ കൂട്ടാളിയാണ് ശിക്ഷിക്കപ്പെട്ട തൃശൂർ സ്വദേശി ജോഷി. 2019 ജൂലൈ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. മോൻസൺ മാവുങ്കലിന്റെ വീടിന്റെ രണ്ടാം നിലയിലുള്ള ചികിത്സാ മുറിയിൽ വെച്ച് പെൺകുട്ടിയെ ജോഷി ബലമായി കട്ടിലിൽ കിടത്തുകയും, യോനി ഭാഗത്ത് വൈബ്രേറ്റിംഗ് കണ്ടീഷനിലുള്ള ഉപകരണം വെച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിൻറെ കേസ്. സംഭവം പുറത്തുപറഞ്ഞാൽ പെൺകുട്ടിയെ സമൂഹത്തിൽ മോശക്കാരിയായി ചിത്രീകരിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
പ്ലസ് ടു തോറ്റതിനെ തുടർന്ന് വീട്ടിൽ കഴിയുകയായിരുന്ന തന്നെ കോസ്മെറ്റോളജി പഠിപ്പിച്ചുതരാമെന്ന് പറഞ്ഞ് മോൻസൺ മാവുങ്കൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയും അവിടെ ജീവനക്കാരിയായി നിയമിക്കുകയുമായിരുന്നുവെന്ന് വിചാരണ വേളയിൽ അതിജീവിത മൊഴി നൽകി. പിന്നീട് സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടി ഈ പീഡന വിവരം പുറത്തുപറയുന്നത്.
കേസിൽ പ്രതി ജോഷിക്ക് വിചാരണക്കോടതി 10 വർഷത്തെ കഠിനതടവാണ് ശിക്ഷ വിധിച്ചിരുന്നത്. നിയമപരമായി നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമാണ് വിചാരണക്കോടതി നൽകിയിട്ടുള്ളതെന്നും അതിൽ വീണ്ടും ഇളവ് നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി പ്രതിയുടെ അപ്പീൽ തള്ളുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates