കൊച്ചി: മസാലബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ കിഫ്ബിക്ക് നോട്ടിസ് അയച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് താല്‍ക്കാലിക ആശ്വാസം. കാരണംകാണിക്കൽ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി 5 വരെയാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരി, പിവി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്.
ഇഡി അജുഡിക്കേറ്റിങ് അതോറിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടിയും കിഫ്ബി വൈസ് ചെയര്‍മാനായിരുന്ന മുന്‍ ധനമന്ത്രി തോമസ് ഐസക്, സിഇഒ ഡോ. കെ.എം. എബ്രഹാം എന്നിവര്‍ക്കെതിരായ നടപടികളുമാണ് സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നത്. ഇതിനെതിരെ ഇ.ഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. കാരണം കാണിക്കൽ നോട്ടീസിന് സ്‌റ്റേ നൽകുന്നത് ശരിയായ നടപടിയല്ലെന്നടക്കമുള്ള വാദമാണ് ഇഡി കോടതിയിൽ ഉന്നയിച്ചത്.
ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും പരാതിയും ഇഡി സ്‌പെഷല്‍ ഡയറക്ടറുടെ കാരണം കാണിക്കല്‍ നോട്ടിസും റദ്ദാക്കണമെന്നുമായിരുന്നു കിഫ്ബിയുടെ ആവശ്യം. അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുത്തത് റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനമല്ലെന്നും കിഫ്ബി വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടിസ് മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും ഈ ഘട്ടത്തില്‍ ഹര്‍ജി അപക്വമാണെന്നും അതിനാല്‍ നിലനില്‍ക്കുന്നല്ലെന്നുമാണ് അപ്പീലില്‍ കേന്ദ്രം വാദിച്ചത്. ഇഡിയുടെ പരാതിയും നോട്ടീസും നിയമപരമായും വസ്തുതാപരമായും നിലനില്‍ക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates