കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിഡി സവർക്കറുടെ പേര് ഉൾപ്പെടുത്തിയതിന് സസ്പെൻഷനിലായ യുപി സ്കൂൾ അധ്യാപകന് ഹൈക്കോടതിയുടെ ആശ്വാസം. അധ്യാപകനെതിരെയുള്ള സസ്പെൻഷൻ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. എന്നാൽ ഇയാൾക്കെതിരെയുള്ള വകുപ്പുതല അച്ചടക്ക നടപടികളുമായി അധികൃതർക്ക് മുന്നോട്ടുപോകാമെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. കേസ് കൂടുതൽ വാദങ്ങൾക്കായി സെപ്റ്റംബർ 18-ലേക്ക് മാറ്റി.
കാസർകോട് ജില്ലയിൽ ഓഗസ്റ്റ് ആറിന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾതല സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലാണ് വിവാദമായ ചോദ്യം ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും വലിയ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്? എന്ന ചോദ്യത്തിന് ഉത്തരമായി നൽകിയത് വിഡി സവർക്കർ എന്നായിരുന്നു. മത്സരത്തിനായുള്ള ചോദ്യങ്ങൾ തയ്യാറാക്കിയത് തന്റെ മേൽനോട്ടത്തിലായിരുന്നു എന്ന കാരണത്താലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചത്.
ചോദ്യോത്തരങ്ങൾ പിന്നീട് വലിയ രാഷ്ട്രീയ-വിദ്യാഭ്യാസ വിവാദങ്ങൾക്ക് വഴിവെക്കുകയും വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയുമായിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ സസ്പെൻഷനും അച്ചടക്ക നടപടികളും സ്വീകരിച്ചത്. എന്നാൽ സർക്കാർ നടപടി കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കും ബിസിനസ്സ് റൂൾസിനും വിരുദ്ധമാണെന്ന് കാട്ടിയാണ് അധ്യാപകൻ റിട്ട് ഹർജി ഫയൽ ചെയ്തത്. മെമ്മോ ഓഫ് ചാർജും സസ്പെൻഷൻ ഉത്തരവും റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി സസ്പെൻഷൻ താത്കാലികമായി സ്റ്റേ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates