കൊച്ചി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമായ എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ പരാതിയിൽ കോടതി ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്ന് ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐഎഎസിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് എ ബദറുദ്ദീനാണ് വ്യാഴാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ശ്രീജിത്തിനെതിരായ പരാതിക്കാരന്റെ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണ് എന്ന് കാണിച്ച് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നടപടി.
മുൻകൂർ അനുമതിയില്ലാതെ കാഷ്വൽ ലീവെടുത്ത് എസ്. ശ്രീജിത്ത് ഐപിഎസ് ദുബൈയിലേക്ക് യാത്ര ചെയ്യുകയും, അവിടെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥാപനത്തിൽ ശ്രീജിത്തിന് നേരിട്ട് ബന്ധമുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിഷയത്തിൽ നേരത്തെ മറ്റൊരു ഹർജി പരിഗണിച്ച കോടതി പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിന്റെ ഭാഗമായി തെളിവെടുപ്പിന് വിളിച്ചപ്പോൾ ആരോപണവിധേയനായ ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനോട് കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടത്. ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ ആളെ അതേ ഉദ്യോഗസ്ഥന്റെ മുന്നിലിരുത്തി വിചാരണ ചെയ്യുന്നത് സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും ശരിയായ നടപടിക്രമമല്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരൻ ഈ തെളിവെടുപ്പ് ബഹിഷ്കരിച്ചു. താൻ ഒറ്റയ്ക്ക് വിജിലൻസ് അധികൃതർക്ക് മുന്നിൽ ഹാജരായി രേഖകൾ സമർപ്പിക്കാൻ തയ്യാറാണെന്ന് പരാതിക്കാരൻ അറിയിക്കുകയും ചെയ്തിരുന്നു.
പരാതിക്കാരന്റെ ഈ വാദം അംഗീകരിച്ച ഹൈക്കോടതി, ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ പരാതിക്കാരന് മാത്രമായി സ്വതന്ത്രമായ വ്യക്തിഗത ഹിയറിംഗ് അനുവദിക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പരാതിക്കാരന്റെ അസാന്നിധ്യത്തിൽ, ആരോപണങ്ങൾ തെറ്റാണെന്ന് കാണിച്ച് സർക്കാർ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
മുൻ ഉത്തരവുകൾ നടപ്പിലാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് അധികൃതർ കോടതിയെ സമീപിച്ചിരുന്നുവെന്നും, ഇതിനിടയിൽ കോടതി വിധി പരിഗണിക്കാതെ തന്നെ ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയെന്നും ചൊവ്വാഴ്ച ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അഴിമതി ആരോപണങ്ങൾ നിലനിൽക്കെ ശ്രീജിത്തിന് തിടുക്കപ്പെട്ട് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയതിനെ ഹൈക്കോടതി നേരത്തെയും വിമർശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates