Monsoon Flood  File Picture
Kerala

പ്രഖ്യാപനങ്ങളിൽ മുങ്ങി കാലവർഷ ദുരിതാശ്വാസം; വീട് വൃത്തിയാക്കാനുള്ള പതിനായിരം രൂപയും അനിശ്ചിതത്വത്തിൽ; ഉത്തരവിലെ അവ്യക്തതയിൽ കുരുങ്ങി സഹായധനം

അപേക്ഷാ ഫോമുകളോ മാർഗ്ഗരേഖയോ ഇല്ലാതെ വില്ലേജ് ഓഫീസർമാർ; പുറമ്പോക്ക് നിവാസികൾക്കും വാടകക്കാർക്കും ആശങ്ക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ വീട് തകർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര സാമ്പത്തിക സഹായ വിതരണം ചുവപ്പുനാടയിൽ കുരുങ്ങി അനിശ്ചിതത്വത്തിൽ. പ്രളയജലവും ചെളിയും കയറി വാസയോഗ്യമല്ലാതായ വീടുകൾ ശുചീകരിക്കുന്നതിനായി ദുരന്തനിവാരണ വകുപ്പ് പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ധനസഹായം ഉത്തരവിറങ്ങി നാളുകൾ പിന്നിട്ടിട്ടും ഒരു ഗുണഭോക്താവിനുപോലും ലഭ്യമായിട്ടില്ല. സർക്കാർ ഉത്തരവിലെ അവ്യക്തതകളും ഭരണപരമായ ഏകോപനമില്ലായ്മയുമാണ് അർഹരായ ദുരിതബാധിതരിലേക്ക് ആശ്വാസമെത്തുന്നത് തടസ്സപ്പെടുത്തുന്നത്.

റേഷൻ കാർഡൊന്നിന് പതിനായിരം രൂപ വീതം അനുവദിക്കുമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാതെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയവർക്കും വില്ലേജ് ഓഫീസർമാരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുക നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇത് പ്രാവർത്തികമാക്കുന്നതിനുള്ള വ്യവസ്ഥകളോ കൃത്യമായ മാർഗ്ഗരേഖയോ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. പ്രളയം ബാധിച്ച വീടുകൾ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ട വില്ലേജ് ഓഫീസർമാർക്ക് ഇതുസംബന്ധിച്ച പ്രത്യേക നിർദ്ദേശങ്ങളോ സമയപരിധിയോ നൽകിയിട്ടില്ലെന്ന് മാത്രമല്ല, ദുരിതബാധിതരിൽ നിന്ന് അപേക്ഷ സ്വീകരിക്കാനുള്ള ഫോറങ്ങൾ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല.

ഫണ്ടിന്റെ ഉറവിടത്തിൽ ആശയക്കുഴപ്പം

ധനസഹായം വിതരണം ചെയ്യുന്നതിനുള്ള ഫണ്ട് ഏത് അക്കൗണ്ടിൽ നിന്നാണ് കണ്ടെത്തേണ്ടതെന്ന കാര്യത്തിലും റവന്യൂ വകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. 2018-ലെ മഹാപ്രളയകാലത്ത് സമാനമായ രീതിയിൽ പതിനായിരം രൂപ അനുവദിച്ചപ്പോൾ, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 6,200 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 3,800 രൂപയും സംയോജിപ്പിച്ചായിരുന്നു തുക കണ്ടെത്തിയത്. എന്നാൽ ഇത്തവണത്തെ ഉത്തരവിൽ ഏത് ഫണ്ടിൽ നിന്നാണ് തുക വകയിരുത്തേണ്ടതെന്ന് സർക്കാർ പരാമർശിച്ചിട്ടില്ല. ഇതോടെ, ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറാൻ ജില്ലാ കളക്ടർമാർക്ക് സാധിക്കാത്ത സാഹചര്യമാണ്.

പുറമ്പോക്ക് നിവാസികളും വാടകക്കാരും ആശങ്കയിൽ

പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരുടെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിലും സർക്കാർ മൗനം പാലിക്കുകയാണ്. റേഷൻ കാർഡില്ലാത്ത അതിദരിദ്ര കുടുംബങ്ങളെ പരിഗണിക്കാൻ വ്യവസ്ഥകളില്ലാത്തത് സാധാരണക്കാരായ പ്രളയബാധിതരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.നാശനഷ്ടം സംഭവിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും അംഗീകൃത ഹോംസ്റ്റേകൾക്കും പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തര സഹായം കെട്ടിട ഉടമയ്ക്കാണോ അതോ വാടകയ്ക്ക് സ്ഥാപനം നടത്തുന്ന വ്യാപാരിക്കാണോ ലഭിക്കുകയെന്നതിലും വ്യക്തതയില്ല. വാടക വീടുകളിൽ താമസിക്കുന്നവരുടെ കാര്യത്തിലും ഇതേ ആശയക്കുഴപ്പം നിലനിൽക്കുന്നു.

ഇതിനുപുറമെ, ദുരിതബാധിത കുടുംബങ്ങളിലെ മുതിർന്ന രണ്ട് വ്യക്തികൾക്ക് ദിവസം 300 രൂപ വീതം ഏഴ് ദിവസത്തേക്ക് പ്രഖ്യാപിച്ച ഉപജീവന ധനസഹായം ആര്, എങ്ങനെ വിതരണം ചെയ്യുമെന്നതിലും ഭരണകൂടത്തിന് ഇതുവരെ വ്യക്തമായ ധാരണയില്ല. വെള്ളമിറങ്ങി നാളുകളായിട്ടും പ്രഖ്യാപനങ്ങൾ ഫയലുകളിൽ മാത്രം ഒതുങ്ങുന്നതിനെതിരെ ദുരിതബാധിതർക്കിടയിൽ രോഷം ഉയരുകയാണ്.

The emergency financial assistance declared by the state government for flood-hit families in Kerala remains entirely on paper due to glaring ambiguities and administrative lethargy in issuing operational guidelines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ അറബിക്കടലിന് അപ്പുറം അഴുക്കുചാലില്‍ എറിയണം; നിലപാടില്‍ മാറ്റമില്ലെന്ന് കെ എം ഷാജി

സിറ്റി ലൈഫും മുടി കൊഴിച്ചിലും; സ്കാൽപ്പ് സംരക്ഷിക്കാൻ 5 ശീലങ്ങൾ

ദേവ്ദത്ത് പടിക്കല്‍ പൊരുതുന്നു; 300 കടന്ന് ഇന്ത്യ, 4 വിക്കറ്റുകള്‍ വീണു

സ്വാതന്ത്ര്യദിനത്തിൽ സ്കൂളിലെത്താത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം; സ്കൂൾ മേധാവിയുടെ പ്രസ്താവന വിവാദത്തിൽ

'ഖലീഫ' വരുന്നു, ആദ്യ ഷോ രാവിലെ 9 മണി മുതൽ; അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും