കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടുന്നതില്‍ നടത്തിയ പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പറഞ്ഞകാര്യം വളച്ചൊടിച്ചും അതിനുമേല്‍ വ്യാഖ്യാനങ്ങള്‍ ചമച്ചും ചിലര്‍ സായൂജ്യമടയുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'വ്യാഖ്യാന പടുക്കള്‍ക്ക് നല്ല നമസ്‌കാരം' എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കിലെ കുറിപ്പിലാണ് രാഗേഷിന്റെ പ്രതികരണം.
സിപിഎമ്മിന് ഇതിൽ ഭയക്കേണ്ട ഒരു കാര്യവുമില്ല. മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് സംസ്‌ഥാന സർക്കാരെടുത്ത നയപരമായ തീരുമാനത്തെക്കുറിച്ചാണ്. നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും സിബിഐ അന്വേഷിക്കണമെന്ന ആവശ്യം നിരസിച്ചിരുന്നു. സിബിഐ അന്വേഷണ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ, കുടുംബത്തിന്റെ ആശങ്കകൾകൂടി പരിഗണിച്ചുകൊണ്ട് അന്വേഷണം നടത്താനാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ഈ ഘട്ടത്തിൽ കേസ് സിബിഐക്ക് വിടുന്നത് കേന്ദ്ര അന്വേഷണ ഏജൻസികളോടുള്ള വിധേയത്വവും സംസ്ഥാന സർക്കാരിനു കീഴിലെ വിജിലൻസിനോടുള്ള വിശ്വാസക്കുറവും കാരണമാണ് എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. സിബിഐ, ഇഡി മുതലായ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ എതിരാളികളെയാകെ വേട്ടയാടാനുള്ള ബിജെപിയുടെ ഉപകരണങ്ങളായാണ് കോൺഗ്രസ് ദേശീയതലത്തിൽ വിലയിരുത്തുന്നത്. വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യുന്ന രമേശ് ചെന്നിത്തലയേക്കാൾ വിഡി സതീശനു വിശ്വാസം നരേന്ദ്ര മോദിയോടും അമിത് ഷായോടുമാണ്. കേന്ദ്ര ഏജന്‍സികളോടുള്ള അമിത താല്പര്യത്തേയാണ് വിമര്‍ശിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
വ്യാഖ്യാനപടുക്കള്‍ക്ക് നല്ല നമസ്‌കാരം!
നവീന്‍ ബാബു കേസ് സിബിഐക്കു വിടാന്‍ തീരുമാനിച്ച മുഖ്യമന്ത്രി സതീശന്‍ മേനോന്റെ തീരുമാനത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. പറഞ്ഞകാര്യം വളച്ചൊടിച്ചും അതിനുമേല്‍ വ്യാഖ്യാനങ്ങള്‍ ചമച്ചും ചിലര്‍ സായൂജ്യമടയുന്നുണ്ട്. ഞങ്ങള്‍ക്കെന്തോ സിബിഐപ്പേടി ബാധിച്ചു എന്നാണ് ചിലരുടെ വ്യാഖ്യാനം. വ്യാഖ്യാനപടുക്കളോട് പറയാനുള്ളത് ഒറ്റകാര്യം മാത്രമാണ്. സിപിഐഎമ്മിന് ഇതില്‍ ഭയക്കേണ്ടതായ ഒരു കാര്യവുമില്ല. പത്രമാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത് സംസ്ഥാന സര്‍ക്കാരെടുത്ത നയപരമായ തീരുമാനത്തെക്കുറിച്ചാണ്. നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും സിബിഐ അന്വേഷണാവശ്യം നിരസിച്ചിരുന്നു. ഹൈക്കോടതി സിബിഐ അന്വേഷണ ഹര്‍ജി തള്ളുന്ന ഘട്ടത്തില്‍ കുടുംബത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം അവരുടെ ആശങ്കകള്‍കൂടി പരിഗണിച്ചുകൊണ്ട് അന്വേഷണം നടത്താനാവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഇക്കാര്യം പരിശോധന നടത്തി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ഈ ഘട്ടത്തില്‍ കേസ് സിബിഐക്ക് വിടുന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികളോടുള്ള വിധേയത്വവും സംസ്ഥാന സര്‍ക്കാരിനു കീഴിലെ വിജിലന്‍സിനോടുള്ള വിശ്വാസക്കുറവും കാരണമാണ് എന്നാണ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. അതൊരു നയപരമായ വിഷയത്തിന്മേലുള്ള അഭിപ്രായപ്രകടനമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളോടു കാട്ടുന്ന അമിതപ്രേമം ഇക്കഴിഞ്ഞ ആഴ്ചയും നമ്മള്‍ കണ്ടതാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്നുതന്നെ മുന്‍മുഖ്യമന്ത്രി സഖാവ് പിണറായിയുടെ വീട്ടില്‍ ഇഡി കയറിയത് കേവലം യാദൃശ്ചികമല്ല എന്നുറപ്പാണ്. ദിനേനെ അഞ്ചും ആറും തവണ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ അഭിരമിക്കുന്ന മുഖ്യമന്ത്രി, ഇഡി റെയ്ഡിനെ തുടര്‍ന്ന് മൗനത്തിന്റെ വാല്‍മീകത്തിനകത്തു കയറിയിരുന്നത് നമ്മള്‍ കണ്ടതാണ്. വിഡി സതീശന്റെ കേന്ദ്ര ഏജന്‍സികളോടുള്ള ഈ പ്രേമത്തിനു പിന്നിലെ രാഷ്ട്രീയം എന്താണെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ചോദിച്ചത്. സിബിഐ, ഇഡി മുതലായ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ എതിരാളികളെയാകെ വേട്ടയാടാനുള്ള ബിജെപിയുടെ ഉപകരണങ്ങളായാണ് കോണ്‍ഗ്രസ്സ് ദേശീയതലത്തില്‍ വിലയിരുത്തുന്നത്. ആ സമീപനവുമായി ഒത്തുപോകുന്നതല്ല വിഡി സതീശന്റെ നിലപാടുകള്‍. വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന തന്റെ കാബിനറ്റിലെ രമേശ് ചെന്നിത്തലയേക്കാള്‍ അദ്ദേഹത്തിനു വിശ്വാസം നരേന്ദ്ര മോദിയോടും അമിത് ഷായോടുമാണ്. അഴിമതി തടയാനെന്ന പേരില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന 130 ആം ഭരണഘടനാ ഭേദഗതിക്കുള്ള കേന്ദ്ര നീക്കത്തെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രതിപക്ഷ കക്ഷികളാകെയാണ് എതിര്‍ത്തിരുന്നത്. എന്നാല്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍ മൗനത്തിലായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പല കാലങ്ങളിലുള്ള അത്തരം മൗനങ്ങളെയും കേന്ദ്ര ഏജന്‍സികളോടുള്ള അമിത താല്പര്യത്തേയുമാണ് വിമര്‍ശിച്ചത്. വ്യാഖ്യാനപടുക്കള്‍ സ്വല്പം മാറിനിന്ന് കരയുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates