Nilambur by election: പി വി അൻവർ (ഫയൽ ചിത്രം) 
Kerala

പി വി അൻവർ, ജോയ് താക്കോൽക്കാരന് പഠിക്കുമ്പോൾ, ഇന്ത്യയിൽ ക്രൗഡ് ഫണ്ടിങ് തുടങ്ങിയ തെരഞ്ഞെടുപ്പ് ഏതാണ്? ആരാണ് ആദ്യം ക്രൗഡ് ഫണ്ടിങ്ങിലൂടെ മത്സരിച്ചത്? ആ ചരിത്രം അറിയാം

കേരളത്തിൽ ക്രൗഡ് ഫണ്ടിങ്ങിനെ കൂടുതൽ ആളുകളിലേക്ക് എത്തിച്ച സിനിമയാണ് രജ്ഞിത് ശങ്കർ സംവിധാനം ചെയ്ത് 2017 നവംബറിൽ പുറത്തിറങ്ങിയ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമ

സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയ നായക വേഷത്തിൽ നിന്ന് ആരോരുമില്ലാത്ത രാഷ്ട്രീയ അഭയാ‍ർത്ഥിയായി മാറിയ പി വി അൻവർ സ്വതന്ത്രനായി നിലമ്പൂ‍ർ ഉപതെരഞ്ഞെടുപ്പിൽ (Nilambur by election)മത്സരിക്കുകയാണ്. ആദ്യം തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയാകുമെന്നും മത്സരത്തിനായി ആളും അർഥവും കൊണ്ട് ടി എം സി സഹായിക്കുമെന്നൊക്കെ അൻവറിന് ഒപ്പമുള്ളവർ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ അൻവർ ക്രൗഡ് ഫണ്ടിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രൗഡ് ഫണ്ടിങ്ങിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ആദ്യ രാഷ്ട്രീയക്കാരനല്ല അൻവർ. ഇതിന് മുമ്പ് ഇന്ത്യയിൽ പലരും പയറ്റി പരാജയപ്പെടുകയും ചിലരൊക്കെ വിജയിക്കുകയും ചെയ്തതാണിത്.

യൂറോപ്പിലെ പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ നടത്തന്ന ക്രൗഡ് ഫണ്ടിങ്ങിന് നീണ്ടചരിത്രമുണ്ട്. എന്നാൽ, ഇന്ത്യയിൽ തെരഞ്ഞെടുപ്പ് രം​ഗത്ത് ക്രൗഡ് ഫണ്ടിങ് എന്ന കാഴ്ചപ്പാട് ഇപ്പോഴും അത്ര പ്രചാരം നേടിയിട്ടില്ല. അത് ആരംഭിച്ചിട്ടും പത്തു വർഷത്തിൽ താഴെ കാലം മാത്രമേ ആയിട്ടുള്ളൂ. ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ക്രൗഡ് ഫണ്ടിങ് കൊണ്ടുവന്നത്, ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദീ‍ർഘമായ നിരാഹാരസമരം നടത്തിയ സ്ത്രീയായിരുന്നു. മണിപ്പൂരിൽ പ്രത്യേക സായുധ സേനാ നിയമത്തിനെതിരെ ( Armed Forces Special Power Act- അഫ്സ്പ) പോരാടിയ ഇറോം ശർമ്മിളയും അവരുടെ പാർട്ടിയായ പീപ്പിൾസ് റിസ‍ർജനസ് ആൻഡ് അലയൻസ് (People's Resurgence and Justice Alliance) ആണ് ആദ്യമായി തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനായി ക്രൗഡ്ഫണ്ടിങ്ങിലേക്ക് തിരിഞ്ഞത്.

നീതി തേടിയുള്ള നിരാഹാര സമരം പിൻവലിച്ച ശേഷം 2017 ലെ മണിപ്പൂ‍ർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയ ഇറോം ചാനു ശ‍ർമ്മിളയും സഹപ്രവർത്തകരും പ്രവർത്തനത്തിനുള്ള ഫണ്ടില്ലാതെ വിഷമിക്കുമ്പോഴാണ് ക്രൗഡ്ഫണ്ടിങ് എന്ന ആശയം മുന്നോട്ട് വച്ചത്. ഒരേ സമയം ഫണ്ടും ലഭിക്കും ആശയപ്രചാരണവും നടക്കുമെന്നതായിരുന്നു അതിന് പിന്നിലെ ലക്ഷ്യം.

Irom Sharmila (File Photo)

"ഒരു മാറ്റത്തിനായി പത്ത്" എന്ന മുദ്രാവാക്യത്തോടെയുള്ള ഓൺലൈൻ ക്രൗഡ് ഫണ്ടിങ് ആണ് ഇറോം ശർമ്മിളയും പാ‍ർട്ടിയും മുന്നോട്ട് വച്ചത്. തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരുന്നതിനും, ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനുമുള്ള ഒരു ആശയമാണെന്ന് പീപ്പിൾസ് റിസ‍ർജനസ് ആൻഡ് അലയൻസ് അന്ന് വ്യക്തമാക്കിയിരുന്നു. പത്ത് രൂപ വീതം പിരിച്ച് അവർ നാലര ലക്ഷം രൂപ സമാഹരിച്ചതായുള്ള കണക്കുകളും അവർ പ്രസിദ്ധീകരിച്ചു.

2017 ആയപ്പോഴേക്കും ബാങ്കിങ് സംവിധാനം കൂടുതൽ ഡിജിറ്റലായി മാറിയ കാലം കൂടെയായിരുന്നു. നാലര ലക്ഷം രൂപയാണ് അന്ന് ഇറോം ശ‍ർമ്മിളയുടെ പാർട്ടിക്ക് ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിഞ്ഞുകിട്ടിയത്. പക്ഷേ തെരഞ്ഞെടുപ്പിൽ ഇറോം ശർമ്മിളയടക്കം പരാജയപ്പെട്ടു.

പിന്നീട്, പലരും ഈ പരീക്ഷണം പിന്തുടർന്നു. എന്നാൽ സജീവമായത് 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്താണ്. പല സംസ്ഥാനങ്ങളിലും പല പാ‍ർട്ടിക്കാരും ഈ പരീക്ഷണവുമായി രം​ഗത്തിറങ്ങി. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റായിരുന്ന ബീഹാറിലെ ബെ​ഗുസരായി മണ്ഡലത്തിൽ നിന്ന് സി പി ഐ സ്ഥാനാർത്ഥിയായി മത്സരിച്ച കനയ്യ കുമാർ

KANHAIYA KUMAR ( File Photo)

നാഗ്പൂരിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി നാന പട്ടോലെ, ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി) യുടെ രാഘവ് ഛദ്ദ, പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് സീറ്റിൽ നിന്ന് സിപിഎമ്മി ന്റെ മുഹമ്മദ് സലിം എന്നിവരാണ് അവരിൽ പ്രമുഖരായ സ്ഥാനാ‍ർത്ഥികൾ.

കോവിഡും മറ്റും വന്ന ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ പേർ ക്രൗഡ് ഫണ്ടിങ്ങിലേക്ക് കടന്നു. പാർട്ടി അടിസ്ഥാനത്തിലും അല്ലാതെയും ക്രൗഡ് ഫണ്ടിങ് പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നു. ഡിജിറ്റൽ പേമെ​ന്റ് സംവിധാനം വിപുലമായ സാഹ​ചര്യത്തിൽ ഇത് കൂടുതൽ സജീവമായി.

2024 ലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ഉൾപ്പടെ മുഖ്യധാര പാർട്ടികൾ പലരും ക്രൗഡ് ഫണ്ടിങ് പ്രഖ്യാപിച്ചു. ഡൽഹിയിൽ എ എ പി യുടെ മുഖ്യമന്ത്രിയായിരുന്ന അതിഷി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ക്രൗഡ് ഫണ്ടിങ് പ്രഖ്യാപിച്ചിരുന്നു.

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിലെ പോസ്റ്റർ - വിക്കി പീഡിയ

ക്രൗഡ് ഫണ്ടിങ്ങിനെ സിനിമയിലെടുത്ത രഞ്ജിത് ശങ്കറും ജയസൂര്യയും

കേരളത്തിൽ ക്രൗഡ് ഫണ്ടിങ്ങിനെ കൂടുതൽ ആളുകളിലേക്ക് എത്തിച്ച സിനിമയാണ് രജ്ഞിത് ശങ്കർ സംവിധാനം ചെയ്ത് 2017 നവംബറിൽ പുറത്തിറങ്ങിയ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമ. 2017 മാ‍ർച്ചിൽ മണിപ്പൂരിലെ തെരഞ്ഞെടുപ്പിൽ ഇറോം ശർമ്മിളയുടെ ക്രൗഡ് ഫണ്ടിങ് വാർത്തകൾ വന്നതിന് പിന്നാലെയാണ് ഈ സിനിമയും വരുന്നത്.

ഇതിൽ ജയസൂര്യ അവതരിപ്പിക്കുന്ന ജോയ് താക്കോൽക്കാരൻ എന്ന കഥാപാത്രം, മുഖ്യമന്ത്രിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളിൽ നിന്ന് ഒരുരൂപാ വീതം സ്വരൂപിക്കുന്നുണ്ട്. ത​ന്റെ ബിസിനസ് പൊളിയുകയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂടെ കടന്നുപോകുമ്പോൾ നിലവിലെ സംവിധാനവുമായി ഏറ്റുമുട്ടേണ്ടി വരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘർഷങ്ങളിലാണ് സിനിമയുടെ പ്രമേയം. ഇതുമായി ബന്ധപ്പെട്ട് ജോയ് താക്കോൽക്കാരൻ സത്യ​ഗ്രഹം നടത്തുന്നു അതിന് പിന്തുണയായാണ് ഒരു രൂപവീതം പിരിക്കുക്കുന്നത്. അവസാനം മുഖ്യമന്ത്രി രാജിവെക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT