കൊച്ചി മെട്രോ ഫയൽ
Kerala

കൊച്ചി മെട്രോ ഇനി 'കേരളം മെട്രോ'; പേര് മാറ്റത്തിന് ശുപാർശ സമർപ്പിച്ച് കെഎംആർഎൽ

സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി എംഡി ലോക്നാഥ് ബഹ്റ ശുപാർശ നൽകി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു.

കൊച്ചി നഗരത്തിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയ കൊച്ചി മെട്രോ നിലവിൽ പ്രവർത്തന ലാഭത്തിലാണ് മുന്നേറുന്നത്. കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാകും.

ഇതിനുപുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത് കെഎംആർഎൽ ആണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോ പദ്ധതികളുടെ നിർമ്മാണ-മേൽനോട്ട ചുമതലയും നിലവിൽ കെഎംആർഎല്ലിനാണ് സർക്കാർ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ, കൊച്ചി എന്ന നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് 'കേരളം മെട്രോ റെയിൽ' എന്ന പുതിയ പേര് നിർദ്ദേശിച്ചതെന്ന് ലോക്നാഥ് ബഹ്റ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിലെ വിജയകരമായ ദേശീയ മാതൃകകൾ പിന്തുടർന്നാണ് കെഎംആർഎൽ ഈ തീരുമാനത്തിലെത്തിയത്. നാഗ്പൂർ മെട്രോ മഹാരാഷ്ട്ര മെട്രോ ആയും, ലഖ്‌നൗ മെട്രോ ഉത്തർപ്രദേശ് മെട്രോ ആയും, അഹമ്മദാബാദ് മെട്രോ ഗുജറാത്ത് മെട്രോ ആയും പുനഃസംഘടിപ്പിച്ച് സംസ്ഥാനതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച മാതൃകയാണ് കേരളത്തിലും നടപ്പാക്കുന്നത്.

പേരുമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചാൽ തുടർനടപടികൾ ആരംഭിക്കും. തുടർന്ന് കമ്പനി ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ ഔദ്യോഗിക അംഗീകാരങ്ങൾക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുക. പേരുമാറ്റം നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാർ, കമ്പനിയുടെ നിയമപരമായ നിലനിൽപ്പ് എന്നിവയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്നുള്ള തുക വിനിയോഗിച്ചായിരിക്കും ബ്രാൻഡിംഗും അനുബന്ധ മാറ്റങ്ങളും നടപ്പാക്കുകയെന്നും എം.ഡി കൂട്ടിച്ചേർത്തു.

Kochi Metro Rail Limited (KMRL) has formally submitted a proposal to the Government of Kerala seeking in-principle approval to rename the organization as 'Keralam Metro Rail Limited'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തര്‍മന്തറിലെ പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി; ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷന്‍

ചിപ്സും ശർക്കരവരട്ടിയും നേരത്തെ റെഡിയായോ? ക്രിസ്പി ആയി സൂക്ഷിക്കാൻ ഇതാ ടിപ്സ്

ഇഷ്ടാനുസരണം ഫോട്ടോയുടെ രൂപവും ഭാവവും മാറ്റാം; വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍ ഉടന്‍

യഷിന്‍റെ 'ടോക്സിക്' കേരളത്തിലെത്തിക്കാൻ പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

ഇഞ്ചിക്കറിയും പുളിയിഞ്ചിയും ഒന്നാണോ? ഓണസദ്യയിലെ പ്രധാന താരം