കൊച്ചി: കൊച്ചിയിലെ യാത്രക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു. പുതിയ റോ-റോ സർവീസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വിഡി സതീശൻ നിർവ്വഹിച്ചു. സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച 'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്രയായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കെഎസ്ആർടിസിയിലും റോ-റോ സർവീസിലും സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക വെറുതെ കളയാതെ ഒരു നല്ല സമ്പാദ്യമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അത്തരത്തിൽ മാറ്റിവെയ്ക്കുന്ന തുക സുരക്ഷിതമായി നിക്ഷേപിക്കുന്നതിനായി കെഎസ്എഫ്ഇയിൽ ഒരു പ്രത്യേക 'പിങ്ക് ചിട്ടി' ആരംഭിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ കൊച്ചു സമ്പാദ്യ ശീലം വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി നഗരത്തിലേക്ക് കൂടുതൽ വലിയ വികസന പദ്ധതികൾ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിനോദസഞ്ചാര-വിനോദ മേഖലകൾക്ക് ഉണർവേകാൻ കൊച്ചിയിൽ 'ഫിലിം സിറ്റി', 'ഓഷ്യനേറിയം' തുടങ്ങിയ വിപുലമായ പദ്ധതികൾ നടപ്പിലാക്കും.
കൊച്ചിക്കുള്ള സർക്കാരിന്റെ ആദ്യ സമ്മാനമായി വലിയൊരു കുടിവെള്ള പദ്ധതി അടിയന്തരമായി നടപ്പിലാക്കും.
ഈ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പശ്ചിമ കൊച്ചിയിലേക്ക് കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര ടൂറിസ്റ്റുകൾ ഒഴുകിയെത്തും. ഇപ്പോൾ ആരംഭിച്ച റോ-റോ പദ്ധതി കൊച്ചിയുടെ വരാനിരിക്കുന്ന വലിയ വികസന മുന്നേറ്റങ്ങളുടെ തുടക്കം മാത്രമാണെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates