സഹായം ചോദിച്ച് വിളിച്ച പത്താം ക്ലാസ് വിദ്യാർഥിയോട് രൂക്ഷമായി പ്രതികരിച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. അത്യാവശ്യ കാര്യത്തിനാണെന്ന് പറഞ്ഞ കുട്ടിയോട് മുകേഷ് കയർത്ത് സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ വിദ്യാർഥിയെയാണ് എംഎൽഎ ശകാരിച്ചത്.
പാലക്കാട്ട് നിന്നും കൊല്ലം എംഎല്‍എയെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല, പാലക്കാട്ടെ കാര്യം പാലക്കാട്ട് എംഎല്‍എയെ അല്ലെ വിളിച്ചുപറയേണ്ടത് എന്നാണ് മുകേഷ് ഫോണിൽ പറയുന്നത്. കൂട്ടുകാരനാണ് ഫോൺ നമ്പർ തന്നതെന്ന് പറഞ്ഞ കുട്ടിയോട് കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണം എന്നായിരുന്നു മുകേഷിന്റെ മറുപടി.
വിളിച്ചതിൽ മാപ്പ് ചോദിച്ച കുട്ടിയോട് സോറി അല്ല. വെളച്ചല്‍. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എംഎല്‍എയെ വിളിക്കാതെ അയാളെ വെറും ബഫൂണ്‍ ആക്കീട്ട് വേറെ നാട്ടിലെ എംഎല്‍എയെ വിളിക്കുക. തെറ്റല്ലേ അത്. എന്ന് മുകേഷ് പറഞ്ഞു. തന്റെ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ ചൂരല് വെച്ച് അടിച്ചേനെ. സ്വന്തം എംഎല്‍എ ആരാന്ന് അറിയില്ല. എംഎല്‍എയെ കണ്ട് പഠിച്ച് പോയി സംസാരിക്ക് എന്നുപറഞ്ഞാണ് സംഭാൽണം അവസാനിക്കുന്നത്.
സൂം മീറ്റിങ്ങിലായിരുന്ന തന്നെ ആറ് പ്രാവശ്യം നിരന്തരം വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്നാണ് സംഭവത്തിൽ മുകേഷിന്റെ വിശദീകരണം. എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തന്നെ പ്രകോപിപ്പിക്കാനായി ഇത്തരം ഫോൺവിളികൾ പതിവായെന്നും മീറ്റിങ്ങിലാണെന്ന് പറഞ്ഞിട്ടും തുടർന്നും ശല്യപ്പെടുത്തിയതിനാലാണ് വിദ്യാർത്ഥിയോട് അങ്ങനെ പറയേണ്ടി വന്നതെന്നും മുകേഷ് ഫേസ്ബുക്ക് വിഡിയോയിലെത്തി പറയുന്നു. അതേസമയം മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് എംഎസ്എഫ് പരാതി നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates