മലപ്പുറം: ഫണ്ട് മുക്കൽ ആരോപണം ഉന്നയിച്ച കുറിപ്പിനു പിന്നാലെ മുസ്ലിം ലീഗിനെതിരെ കെടി ജലീൽ എംഎൽഎ വീണ്ടും രംഗത്ത്. വയനാട് ദുരിത ബാധിതർക്കായി 100 വീടുകൾ നിർമിക്കാനുള്ള സ്ഥലമേറ്റടുത്തതുമായി ബന്ധപ്പെട്ട് ഭൂമി വാങ്ങിയതിലെ ക്രമക്കേട് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പോസ്റ്റ്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങളാണ് കുറിപ്പിലുള്ളത്.
മാർക്കറ്റ് വിലയുടെ അഞ്ചിരട്ടി നൽകിയാണ് ലീഗ് സ്ഥലം വാങ്ങിയതെന്നു ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നു ലീഗ് 40 കോടിയിലധികം രൂപ സമാഹരിച്ചതായും നേരത്തെ വ്യക്തമാക്കിയിരുന്നു.
വയനാട് ദുരന്തത്തിൽ ഇരയായവർക്കു വേണ്ടി പൊതു ജനങ്ങളിൽ നിന്ന് ഓൺലൈനായി മുസ്ലിംലീഗ് സ്വരൂപിച്ചത് 40 കോടിയിലധികം രൂപയാണ്. സർക്കാരിൽ വിശ്വാസമില്ലെന്ന ന്യായം പറഞ്ഞാണ് സ്വന്തമായി ലീഗ് പിരിവിനിറങ്ങിയത്. വീടു നിർമാണത്തിൻ്റെ ആദ്യപടിയായി നടന്ന സ്ഥലം വാങ്ങലിൽ ലീഗിലെയും യൂത്ത് ലീഗിലെയും ആഢംബര ജീവികളായ ചില പറമ്പു കച്ചവടക്കാരായ സംസ്ഥാന ഭാരവാഹികളും എംഎൽഎമാരും ലീഗ് സംസ്ഥാന അധ്യക്ഷനെ തെറ്റിദ്ധരിപ്പിച്ച് മാർക്കറ്റ് വിലയെക്കാൾ വലിയ തുകക്ക് സ്ഥലം വാങ്ങിപ്പിച്ചതായി ഉയർന്ന ആക്ഷേപം ഗൗരവമേറിയതാണെന്നു ഇന്നലെയിട്ട പോസ്റ്റിൽ ജലീൽ ആരോപിച്ചിരുന്നു. സ്ഥലം വാങ്ങിയതിൽ ഇടനിലക്കാരായി നിന്ന ലീഗ് നേതാക്കൾ കമ്മീഷൻ പറ്റി എന്ന ആരോപണം തള്ളിക്കളയാൻ കഴിയില്ലെന്നും ആരോപിച്ചിരുന്നു.
കുറിപ്പ്
വയനാട്ടിൽ ഭൂമി വിൽക്കാനുണ്ടോ ഭൂമി! അഞ്ചിരട്ടി വിലക്ക് വങ്ങാൻ ലീഗ് തയ്യാർ!
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മേപ്പാടി പഞ്ചായത്തിലാണ് ദുരിതബാധിതർക്ക് 100 വീടുകൾ നിർമ്മിക്കാൻ ഉദ്ദേശം 11.20 ഏക്കർ സ്ഥലം മുസ്ലിംലീഗ് വാങ്ങിയത്. പദ്ധതി പൂർത്തീകരിക്കാൻ 40 കോടിയിലധികം രൂപയാണ് പൊതുജനങ്ങളിൽ നിന്ന് ഓൺലൈൻ വഴി ലീഗ് സമാഹരിച്ചത്. അതിൻ്റെ പ്രഥമ പടി എന്നോണം ഭൂമി വാങ്ങിയതിൽ വലിയ ക്രമക്കേടാണ് ഇതിനകം ഉയർന്നു വന്നിരിക്കുന്നത്. വാങ്ങിയ ഭൂമിയിൽ നല്ലൊരു ശതമാനം തോട്ടം ഭൂമിയാണ്. വീടുകൾ വെച്ചു നൽകാൻ പൊന്നും വില നൽകി ലീഗ് വാങ്ങിയ 11.20 ഏക്കറിൽ ഒരേക്കറിലേ നിർമ്മാണാനുമതി ഉള്ളൂ എന്നും കേൾക്കുന്നു. അതിൻ്റെ നിജസ്ഥിതി കൂടി വെക്തമാകുന്നതോടെ ലീഗിൽ നൻമ വറ്റിയിട്ടില്ലാത്തവർ "രണ്ടാം 2006 ശുദ്ധീകരണ പ്രസ്ഥാനത്തിന്" തുടക്കമിട്ടാൽ അൽഭുതപ്പെടേണ്ടതില്ല.
-------------------------------------------
സ്ഥലമെടുപ്പിൻ്റെ വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു.
-------------------------------------------
1) രജിസ്ട്രേഷൻ ഡേറ്റ്: 27.05.2025
സ്ഥല ഉടമ: സജ്ന
വാങ്ങിയത്: മുസ്ലിംലീഗിനു വേണ്ടി സാദിഖലി തങ്ങൾ
സ്ഥല വിസ്തീർണ്ണം: 128.5 സെൻ്റ്
മൊത്തം തുക: 1,34,92,500/- (ഒരു കോടി മുപ്പത്തിനാലു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറ്)
ഒരു സെൻ്റിന്: 1,05,000/- രൂപ (ഒരു ലക്ഷത്തി അയ്യായിരം രൂപ)
2) രജിസ്ട്രേഷൻ ഡേറ്റ്: 17/05/2025
സ്ഥല ഉടമ: സുനിൽകുമാർ
വാങ്ങിയത്: സാദിഖലി തങ്ങൾ
സ്ഥല വിസ്തീർണ്ണം: 100 സെൻ്റ്
മൊത്തം തുക: 98 ലക്ഷം രൂപ
സെൻറ് ഒന്നിന്: 98,000/- രൂപ (തൊണ്ണൂറ്റി എട്ടായിരം)
3) രജിസ്ട്രേഷൻ ഡേറ്റ്: 27/05/ 2025
സ്ഥല ഉടമ: ഷംജിത്ത്
വാങ്ങിയത്: സാദിഖലി തങ്ങൾ
സ്ഥല വിസ്തീർണ്ണം: 486.24 സെൻ്റ്
മൊത്തം തുക: 5,61,55,650/- (അഞ്ചു കോടി അറുപത്തി ഒന്ന് ലക്ഷത്തി അൻപത്തയ്യായിരത്തി അറനൂറ്റി അൻപത്)
സെൻറ് ഒന്നിന് : 1,15,490/- രൂപ (ഒരു ലക്ഷത്തി പതിനയ്യായിരത്തി നാനൂറ്റി തൊണ്ണൂറ്)
4) രജിസ്ട്രേഷൻ ഡേറ്റ്: 27/05/ 2025
സ്ഥല ഉടമ: മൊയ്തു
വാങ്ങിയത്: സാദിഖലി തങ്ങൾ
സ്ഥല വിസ്തീർണ്ണം: 300 സെൻ്റ്
മൊത്തം തുക: 3,67,50,000/-
സെൻറ് ഒന്നിന്: 1,22,500/- രൂപ (ഒരു ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി അഞ്ഞൂറ്)
5) രജിസ്ട്രേഷൻ ഡേറ്റ്: 27/05/ 2025
സ്ഥല ഉടമ: ഷംല
വാങ്ങിയത്: സാദിഖലി തങ്ങൾ
സ്ഥല വിസ്തീർണ്ണം: 104.99 സെൻ്റ്
മൊത്തം തുക: 1,21,80,000/- (ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷത്തി എൺപതിനായിരം)
സെൻറ് ഒന്നിന്: 1,16,011/- രൂപ (ഒരു ലക്ഷത്തി പതിനാറായിരത്തി പതിനൊന്ന്)
മൊത്തം ഭൂമിയുടെ വില: 12,83,78,150/- (പന്ത്രണ്ട് കോടി എൺപത്തി മൂന്ന് ലക്ഷത്തി എഴുപത്തി എട്ടായിരത്തി ഒരുനൂറ്റി അൻപത്)
മൊത്തം ഭൂവിസ്തൃതി: 11.20 ഏക്കർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates