കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം റൂറല്‍ എസ്പിയുടേതാണ് നടപടി.
പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പെരുമ്പുഴ കുളത്തിന്‍കര കടയില്‍ വീട്ടില്‍ സിയാദ് (36) മരിച്ചതാണ് വിവാദമായത്. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. പൊലീസ് ജീപ്പില്‍ വെച്ച് ശ്രീജിത്ത് സിയാദിനെ മര്‍ദ്ദിച്ചതായി സിയാദിന്റെ മകള്‍ ആരോപിച്ചിരുന്നു.
പൊലീസ് സേനയ്ക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തിലാണ് സിപിഒ ശ്രീജിത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും സിയാദിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയോ ചികിത്സ നല്‍കാനോ കൂട്ടാക്കിയില്ല. ഇത് ഗുരുതര ചട്ടലംഘനമാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
സിയാദിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള കാര്യം പറഞ്ഞിട്ടും അക്കാര്യം സ്റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിച്ചില്ലെന്നും എസ്പി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. എസ്‌ഐയുടെ നേതൃത്വത്തിലാണ് സിയാദിനെ കസ്റ്റഡിയിലെടുക്കാന്‍ പോയത്. എന്നാല്‍ എസ്‌ഐക്കെതിരെ നടപടിയെടുത്തിട്ടില്ല. അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന സിയാദ് കഴിഞ്ഞ 24 നാണ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates