കൊച്ചി: ഗൃഹസന്ദര്‍ശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറല്‍ സെക്രട്ടറി സഖാവ് എംഎ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളില്‍ ട്രോളുകള്‍ ഉയരുന്നതിനിടെ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ബേബിയുടെ കാലഹരണപ്പെട്ട സൈദ്ധാന്തിക പിടിവാശികളോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ ചില ശീലങ്ങള്‍ മാതൃകാപരമാണെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയസ്ബുക്കില്‍ കുറിച്ചു.
'വീട്ടിലായാലും പാര്‍ട്ടി ഓഫീസിലായാലും ബേബി ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വെയ്ക്കാറുണ്ട്. ബേബിയുടെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോഴെല്ലാം അദ്ദേഹം ഭക്ഷണം വിളമ്പി തരുകയും എന്റെ പാത്രം കഴുകുകയും ചെയ്തിട്ടുണ്ട്. പാത്രത്തില്‍ എടുക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ഒന്നും ഉപേക്ഷിക്കുകയോ പാഴാക്കുകയോ ചെയ്യാറില്ല. ബേബിയുടെ പേരിന്റെ ഇന്‍ഷ്വലില്‍ അമ്മ മറിയത്തിന്റെ പേരു കൂടിയുണ്ട്. മകന്‍ അശോകിന്റെ പേരിനൊപ്പം ഭാര്യ ബെറ്റിയുടെ പേരും ചേര്‍ത്തിട്ടുണ്ട്. പുരുഷാധിപത്യസമൂഹത്തില്‍ മാതൃത്വത്തിനു നല്‍കുന്ന വലിയ അംഗീകാരമാണിത്'- ചെറിയാന്റെ കുറിപ്പില്‍ പറയുന്നു.
ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ്
എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരം: ചെറിയാൻ ഫിലിപ്പ്
എം.എ. ബേബിയുടെ കാലഹരണപ്പെട്ട സൈദ്ധാന്തിക പിടിവാശികളോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ ചില ശീലങ്ങൾ മാതൃകാപരമാണ്.
വീട്ടിലായാലും പാർട്ടി ഓഫീസിലായാലും ബേബി ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വെയ്ക്കാറുണ്ട്. ബേബിയുടെ വീട്ടിൽ ഞാൻ ചെല്ലുമ്പോഴെല്ലാം അദ്ദേഹം ഭക്ഷണം വിളമ്പി തരുകയും എൻ്റെ പാത്രം കഴുകുകയും ചെയ്തിട്ടുണ്ട്. പാത്രത്തിൽ എടുക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒന്നും ഉപേക്ഷിക്കുകയോ പാഴാക്കുകയോ ചെയ്യാറില്ല. സദ്യയ്ക്കു പോയാൽ ഇലയിലെ ഭക്ഷണം വടിച്ചെടുക്കുകയും വിരലുകൾ നക്കി തുടയ്ക്കുകയും ചെയ്യുന്നത് ഞാൻ കൗതുകപൂർവ്വം നോക്കിയിട്ടുണ്ട്.
എം.എ. ബേബിയുടെ പേരിൻ്റെ ഇൻഷ്വലിൽ അമ്മ മറിയത്തിൻ്റെ പേരു കൂടിയുണ്ട്. മകൻ അശോകിൻ്റെ പേരിനൊപ്പം ഭാര്യ ബെറ്റിയുടെ പേരും ചേർത്തിട്ടുണ്ട്. പുരുഷാധിപത്യസമൂഹത്തിൽ മാതൃത്വത്തിനു നൽകുന്ന വലിയ അംഗീകാരമാണിത്.
ബേബിയുടെ മകൻ അശോകിൻ്റെ വിവാഹത്തിന് വരണമാല്യം എടുത്തു കൊടുത്തത് ഗായകൻ കെ. ജെ. യേശുദാസാണ്. പിതാവിൻ്റെ കർമ്മം യേശുദാസിനെ ഏല്പിച്ചത് ശരിയായില്ലെന്ന് അന്ന് തന്നെ ഞാൻ ഫേസ്ബുക്കിൽ വിമർശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates