ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മലയാളികളെയും കാണാതായതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ മലയാളി സൈനികനുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി ശ്രീകാന്തിനെ ഫോണ്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. 288 മീഡിയം റെജിമെന്റിലെ സൈനികനാണ്.
ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ശേഷം ബന്ധപ്പെടാനായിട്ടില്ലെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന് പോകുകയാണെന്ന് അപ്പോള്‍ പറഞ്ഞിരുന്നു. പ്രളയത്തില്‍ തങ്ങളുടെ സൈനിക ക്യാംപ് ഒലിച്ചു പോയതായി ശ്രീകാന്ത് പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ സൂചിപ്പിച്ചു. അതേസമയം ശ്രീകാന്ത് സുരക്ഷിതനാണെന്ന് ഒരു സൈനികന്‍ പറഞ്ഞെന്നും, എന്നാല്‍ ശ്രീകാന്തുമായി തങ്ങള്‍ക്ക് ഇതുവരെ നേരിട്ട് സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ശ്രീകാന്തിന്റെ സഹോദരൻ വ്യക്തമാക്കി.
മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ, ഉത്തരാഖണ്ഡിലേക്ക് വിനോദയാത്രക്കു പോയ 28 മലയാളികളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. 20 മുംബൈ മലയാളികളും കേരളത്തില്‍ നിന്നുള്ള എട്ടുപേരുമാണ് ടൂര്‍ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലേക്ക് പോയത്. ടൂര്‍ പാക്കേജിന്റെ ഭാഗമായി കൊച്ചി തൃപ്പൂണിത്തുറയില്‍ നിന്നും പോയ നാരായണന്‍ നായര്‍, ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോയവരാണ് ഇവര്‍. എല്ലാവരുടെയും നമ്പര്‍ ആ സ്വിച്ച് ഓഫ് ആയ നിലയിലാണ്. കൊച്ചിക്ക് പുറമെ, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവര്‍ സുരക്ഷിതരാണെന്നും, പ്രളയത്തെത്തുടര്‍ന്ന് അവര്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നതായി സൈന്യത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞതായും നാരായണന്‍ നായരുടെ ബന്ധു സൂചിപ്പിച്ചു. ഇവരുടെ സമീപത്തേക്ക് സൈന്യത്തിന് ഇതുവരെ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നാണ് അറിഞ്ഞതെന്നും ബന്ധുക്കള്‍ സൂചിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates