കൊച്ചി: കൂട്ടുകാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന മാനസയുടെ നേരെ അപ്രതീക്ഷിതമായാണ് രാഖിൽ എത്തിയത്. ഇയാളെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നു ഒപ്പമുണ്ടായിരുന്ന സഹപാഠികൾ പൊലീസിനോട് പറഞ്ഞു. ‘ഇയാൾ എന്തിനാണ് ഇവിടെ വന്നത്’ എന്നുചോദിച്ച് എഴുന്നേറ്റതും മാനസയുടെ കൈയിൽ പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി. സുഹൃത്തുക്കൾ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ പോയതിനിടെയാണ് മുറിയിൽനിന്ന് വെടിയൊച്ച കേട്ടത്. വീട്ടിലെത്തിയപ്പോൾ ചോരയിൽകുളിച്ചു കിടക്കുന്ന മാനസയെയും രാഖിലിനെയുമാണ് അവർ കണ്ടത്.
ഒരു മാസം മുമ്പ് കോതമംഗലത്ത് എത്തിയ രാഖിൽ വാടകയ്ക്ക് മുറി സംഘടിപ്പിച്ചു. പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞാണ് മുറിയെടുത്തത്. മാനസ താമസിച്ച വാടക വീടിനു മുന്നിലാണ് ഈ വീട്. ഏതാനും ദിവസം രാഖിൽ ഈ വീട്ടിൽ താമസിച്ചിരുന്നു. എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു.
ഒരേ ജില്ലക്കാരായ മാനസയും രാഖിലും സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. ദീർഘനാൾ സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് മാനസ പിൻമാറാൻ ശ്രമിച്ചു. ഇതോടെയാണ് രാഖിലിന്റെ ശല്യവും ഭീഷണിയും തുടങ്ങിയത്. വീട്ടുകൊരോട് പറഞ്ഞ് വിഷയം പൊലീസ് സ്റ്റേഷനിലെത്തി. ഡിവൈഎസ്പി ഓഫിസിൽ രാഖിലിനെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി. ഇനി ശല്യം ചെയ്യരുതെന്നു മുന്നറിയിപ്പ് നൽകിയിരുന്നു.
കോതമംഗലത്ത് നിന്ന് കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലേക്ക് പോയ രാഖിൽ തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും തോക്ക് കൊണ്ടു വന്നതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 7.62 എംഎം പിസ്റ്റളാണ് മാനസയെ കൊല്ലാൻ രാഖിൽ ഉപയോഗിച്ചത്. ഏഴുറൗണ്ട് വെടിയുതിർക്കാവുന്ന തോക്കാണ് ഇത്.
ഒരേ ജില്ലക്കാരാണെങ്കിലും സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണു നിഗമനം. ഇരുകൂട്ടരുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുന്നതോടെ കേസന്വേഷണത്തിനു കൂടുതൽ വ്യക്തത ലഭിക്കും. മാനസ താമസിച്ചിരുന്ന വാടകവീടിനു സമീപം ഒരു മാസത്തോളം തങ്ങിയ രഖിൽ ഇതിനിടയിൽ മാനസയെ ഫോണിൽ ബന്ധപ്പെട്ടു സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടാവുമെന്നാണു പൊലീസ് കരുതുന്നത്.
ഒരു പക്ഷേ, രഖിൽ തന്നെ നിരീക്ഷിച്ചു തൊട്ടടുത്തു തന്നെ താമസമുണ്ടെന്ന വിവരം മാനസ അറിഞ്ഞിരിക്കാൻ വഴിയില്ല. കൊല്ലപ്പെടും മുൻപു രാഖിലിനെ കണ്ടപാടെ ‘ഇയാൾ എന്താണ് ഇവിടെ?’ എന്നു ചോദിച്ചത് അതുകൊണ്ടാവാമെന്നു പൊലീസ് കരുതുന്നു. പ്രണയ നൈരാശ്യത്തിന് അപ്പുറമുള്ള കാരണങ്ങൾ കണ്ടെത്താൻ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനു കഴിഞ്ഞിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates