തിരുവനന്തപുരം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന പ്രസ്താവനയില്‍ ഉറച്ച് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. ഗാന്ധിയന്‍ എന്ന നിലയില്‍ തനിക്ക് സത്യം പറഞ്ഞേ മതിയാകൂ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് കേട്ടതിന് ശേഷമാണ് പിണറായി വീണ്ടും അധികാരത്തില്‍ വരുമെന്ന് പറഞ്ഞത്. അല്ലാതെ വെറുതേ പറഞ്ഞതല്ല. ഇത്രയും കാര്യങ്ങള്‍ ചെയ്ത സര്‍ക്കാര്‍ എങ്ങനെ വീണ്ടും അധികാരത്തില്‍ വരാതിരിക്കുമെന്ന ചോദ്യവും മണിശങ്കര്‍ അയ്യര്‍ ഉന്നയിച്ചു.
വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിനും മണിശങ്കര്‍ അയ്യര്‍ മറുപടി നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍ ഓന്താണെന്നും കെ സി വേണുഗോപാല്‍ ഗുണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു. ചെന്നിത്തലയേക്കാള്‍ മുതിര്‍ന്ന നേതാവ് ആണ് താനെന്ന് പറഞ്ഞ അയ്യര്‍, ചെന്നിത്തലയാണോ കോണ്‍ഗ്രസിന്റെ പി ആര്‍ എന്നും ചോദിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മണിശങ്കര്‍ അയ്യര്‍ സ്വീകരിച്ചത്. വി ഡി സതീശന്‍ സോഷ്യലിസ്റ്റും സെക്യുലറുമാണ്. സതീശനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയില്ലെങ്കില്‍ പിണറായി വരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ നേതൃതലത്തില്‍ മൂല്യങ്ങള്‍ ഉള്ളയാള്‍ വേണം. ചെന്നിത്തലയെയോ, തരൂരിനെയോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates