കണ്ണൂര്‍: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ അനുനയ നീക്കവുമായി സിപിഎം. ഫണ്ട് ക്രമക്കേട് വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജയരാജന്റെ സന്ദര്‍ശനമെന്നാണ് സൂചന.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നന്റെ വീട്ടില്‍ പി ജയരാജന്‍ എത്തി. അനുകൂല പ്രകടനത്തിന് നേതൃത്വം നല്‍കിയത് പ്രസന്നന്‍ ആയിരുന്നു. വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ വി നാരായണന്റെ വീട്ടിലും പി ജയരാജന്‍ സന്ദര്‍ശനം നടത്തി. പ്രകടനത്തിന്റെ പിറ്റേന്ന് പ്രസന്നന്റെ ബൈക്ക് കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പ്രസന്നൻ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ സിസിടിവികൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. പി ജയരാജന് മുൻപ് സിപിഎം ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയർമാനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ സരിൻ ശശിയും പ്രസന്നനെ സന്ദർശിച്ചിരുന്നു. 'പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടന്നത്.
കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ കാര്യം ചൊവ്വാഴ്ച സിപിഎം ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട്‌ചെയ്തിരുന്നു. ഇതിനുശേഷം ലോക്കൽ കമ്മിറ്റികളിലും യോഗം ചേർന്നു. വെള്ളൂർ ലോക്കൽ കമ്മിറ്റി യോഗത്തിൽ പി ജയരാജനും പങ്കെടുത്തു. ഇതിനു ശേഷമാണ് പ്രസന്നന്റെ വീട്ടിലെത്തിയത്. നേരത്തേ 2022-ൽ വി കുഞ്ഞികൃഷ്ണൻ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും പി ജയരാജനാണ് അനുനയ നീക്കത്തിനായി എത്തിയിരുന്നത്. രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates