പാലക്കാട്: കേരളത്തിൽ ഇത്തവണ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം പതിറ്റാണ്ടുകളായി എൽഡിഎഫ് - യുഡിഎഫ് മുന്നണികളുടെ വഞ്ചനയിൽപ്പെട്ട് കിടക്കുകയാണ്. ഇനി കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിനീതമായ നമസ്‌കാരം' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ യുവാക്കളും സ്ത്രീകളും കർഷകരും എൻഡിഎയിലാണ് പ്രതീക്ഷ അർപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ വികസനം എത്തിക്കുമെന്നത് 'മോദിയുടെ ഗ്യാരണ്ടി'യാണ്. മാറാത്തത് ഇനി മാറും, കേരളം വളരും. കേരളത്തിൽ ടീം എൻഡിഎ, സർക്കാർ ഉണ്ടാക്കുന്ന മത്സരത്തിൽ മൈതാനത്തിൽ ഇറങ്ങിയിരിക്കുകയാണ്. ഞങ്ങൾ സർക്കാർ ഉണ്ടാക്കുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകളായി എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തെ മാറിമാറി കൊള്ളയടിക്കുകയാണ്. സിപിഎമ്മുകാർ കോൺഗ്രസിനെ ബിജെപിയുടെ ബി ടീം എന്ന് വിളിക്കുന്നു. തിരിച്ച് കോൺഗ്രസുകാർ സിപിഎമ്മിനെയും ബിജെപിയുടെ ബി ടീം എന്ന് വിളിക്കുന്നു. ഇതിനർത്ഥം, ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഒരേയൊരു എ ടീം ബിജെപി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ യുവാക്കൾക്ക് തൊഴിൽ നൽകുന്ന രീതിയിലുള്ള ഒരു സ്ഥാപനം പോലും ആരംഭിച്ചിട്ടില്ല. കോൺഗ്രസും ഇടതും എവിടെയൊക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അവിടെയെല്ലാം നശിപ്പിച്ചിട്ടേയുള്ളൂ.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും എല്ലാ നയങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. കേരളത്തിന്റെ വികസനത്തെപ്പറ്റി അവർക്ക് ചിന്തയില്ല. കേരളം ഇന്ന് അഞ്ച് ലക്ഷം കോടിയിലധികം രൂപ കടം കയറിയ അവസ്ഥയിലാണ്. കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയി ? ഇതിനൊരു ഒറ്റ ഉത്തരമേയുള്ളൂ. എൽഡിഎഫുകാരുടെ കീശയിൽ പോയി. കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാക്കുന്ന പക്ഷം ഇവരുടെ കള്ളത്തരമെല്ലാം പുറത്തുക്കൊണ്ടു വരും. ബിജെപി അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സർവ കുംഭകോണങ്ങളെപ്പറ്റിയും അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പാലക്കാട് 22 വർഷം ഭരിച്ചത് ഇടത് എംഎൽഎമാരായിരുന്നു. 5 പതിറ്റാണ്ട് കോൺഗ്രസ് എംഎൽഎമാരും പ്രതിനിധീകരിച്ചു. എന്നിട്ടും ഈ മണ്ഡലത്തിൽ വികസനം വന്നില്ല. കേന്ദ്രത്തിൽ ബിജെപി വന്ന ശേഷമാണ് പാലക്കാട്ടിനു വികസനമുണ്ടായി തുടങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൻ ജനക്കൂട്ടമാണ് സ്വീകരിച്ചത്. അവിടെ നിന്ന് വാഹനവ്യൂഹത്തിൽ മോദി കോട്ടമൈതാനത്തേക്ക് പുറപ്പെട്ടു. മിഷൻ സ്‌കൂൾ ജങ്ഷൻ മുതൽ എസ്ബിഐ ജങ്ഷൻ വരെ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവർത്തകരെ അദ്ദേഹം റോഡ് ഷോയിലൂടെ അഭിവാദ്യം ചെയ്തു. പാലക്കാട്ടെ പൊതു സമ്മേളനത്തിൽ പാലക്കാട് ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികൾ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates