കൊച്ചി: കേരളത്തിൽ അടുത്ത ഘട്ട ട്രെയിനുകൾ ജനുവരിയിൽ ഓടി തുടങ്ങും. പരശുറാം ഉൾപ്പെടെയുള്ള പകൽ സമയ ട്രെയിനുകളാണു ഇനി സർവീസ് ആരംഭിക്കാനുള്ളത്.
തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസ്, കണ്ണൂർ–ആലപ്പുഴ എക്സ്പ്രസ്, നാഗർകോവിൽ– മംഗളൂരു പരശുറാം, നാഗർകോവിൽ–മംഗളൂരു ഏറനാട്, മംഗളൂരു– ചെന്നൈ വെസ്റ്റ് കോസ്റ്റ്, കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റി, പാലക്കാട്– തിരുച്ചെന്തൂർ എക്സ്പ്രസ്, ഗുരുവായൂർ– പുനലൂർ എക്സ്പ്രസ് തുടങ്ങിയവ ഓടിക്കാനാണു പ്രഥമ പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി.
ഗുരുവായൂർ- പുനലൂർ ട്രെയിനിന് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും പുനലൂരിൽ ട്രെയിനുകളിൽ വെള്ളം നിറയ്ക്കാനുള്ള സൗകര്യം മധുര ഡിവിഷൻ ഏർപ്പെടുത്താൻ വൈകുന്നത് കാരണമാണ് സർവീസ് ആരംഭിക്കാത്തത്. പുതിയതായി ശുപാർശ ചെയ്തിരിക്കുന്ന ട്രെയിനുകൾ ഓടിക്കുന്നതോടെ 85 ശതമാനം എക്സ്പ്രസ് ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ കഴിയും. കോച്ചുകളുടെ ലഭ്യത അനുസരിച്ചായിരിക്കും ബാക്കി ട്രെയിനുകൾ സർവീസ് തുടങ്ങുക.
സാമ്പത്തിക സ്ഥിതി മോശമായതിനാൽ 18 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കോച്ചുകൾ അറ്റകുറ്റപ്പണി നടത്തേണ്ടെന്ന തീരുമാനമാണ് കോച്ച് ക്ഷാമത്തിന് കാരണം. തീരുമാനം പുനഃപരിശോധിച്ചാലും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം കോച്ചുകൾ നന്നാക്കാനുള്ള സൗകര്യം റെയിൽവേയ്ക്കില്ല.
പാസഞ്ചർ ട്രെയിനുകൾ ഇല്ലാത്ത സാഹചര്യത്തിൽ മെമു ട്രെയിനുകളെങ്കിലും സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വഞ്ചിനാട് ഉൾപ്പെടെ സർവീസ് പുനരാരംഭിച്ച ട്രെയിനുകളിൽ ആവശ്യത്തിന് യാത്രക്കാരില്ല.
നേരത്തെ സ്റ്റേഷനിൽ എത്തണമെന്ന നിബന്ധനയും റിസർവേഷൻ നിർബന്ധമാക്കിയതുമാണ് യാത്രക്കാരെ അകറ്റുന്നത്. ജനുവരിയിൽ കെഎസ്ആർടിസി മുഴുവൻ സർവീസുകളും ആരംഭിക്കാനിരിക്കെ അവയ്ക്കൊന്നും ബാധകമല്ലാത്ത നിയന്ത്രണങ്ങളാണ് ട്രെയിൻ യാത്രയ്ക്ക് സംസ്ഥാനത്തുള്ളത്.
സംസ്ഥാന ആവശ്യപ്പെട്ടാൽ വേണ്ട നടപടിയെടുക്കാമെന്ന് റെയിൽവേ ആവർത്തിക്കുമ്പോഴും ചീഫ് സെക്രട്ടറിയോ ഗതാഗത സെക്രട്ടറിയോ ഈ വിഷയം ചർച്ച ചെയ്യുകയോ കത്തു നൽകുകയോ ചെയ്തിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates