കൊച്ചി: പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോക്ടർ കെ വി ജോണിയാണ്. കോന്നി വകയാർ കൈവിളയിൽ കുടുംബാംഗമാണ്.
1971ൽ വെല്ലൂർ സിഎംസിയിലാണ് കെ വി ജോണിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രത്തിന് വെല്ലൂരിൽ തുടക്കമിട്ടതും ഡോക്ടർ ജോണിയാണ്. രാജ്യത്ത് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വ്യാപകമാക്കുന്നതിലും ഡോക്ടർ പ്രധാന പങ്കുവഹിച്ചിരുന്നു.
കുവൈത്ത് പൗരനല്ലാത്ത ഒരാൾക്കു നൽകുന്ന പരമോന്നത ബഹുമതിയായ കുവൈത്ത് സർവകലാശാലയുടെ മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി ലഭിച്ചിട്ടുണ്ട്. കുവൈത്ത് നാഷണൽ ഫിസിഷ്യൻസ് പ്രമോഷൻ കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്തിൽ റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിൽ പ്രധാനിയായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദം വിപുലീകരിക്കുന്നതിന് കുവൈത്ത് മന്ത്രാലയം ഏർപ്പെടുത്തിയ ഉന്നതതല ആരോഗ്യ പ്രതിനിധി സംഘത്തിലെ അംഗമായിരുന്നു.
ആരോഗ്യ രംഗത്തെ സമഗ്ര സേവനങ്ങൾക്ക് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ വിപിഎസ് ലേക് ഷോർ ആശുപത്രി ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ചോറ്റാനിക്കര പുത്തൻവീട്ടിൽ ഡോ. മോളി ജോണി (മൈക്രോബയോളജി വിഭാഗം മേധാവി, വിപിഎസ് ലേക് ഷോർ ആശുപത്രി) ആണ് ഭാര്യ. ഡോ. വിനോ ജോൺ വർഗീസ് (യുഎസ്), ഡോ. അനിൽ ജോൺ മാണി (യുഎസ്), ഡോ. ആശ വികാസ് (യുകെ)എന്നിവരാണ് മക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates