തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ സ്വർണവായ്‌പാ നടപടി കാര്യക്ഷമമാക്കാൻ പുതിയ രീതി. പണയസ്വർണത്തിന്റെ ലേല നടപടിക്ക് പ്രസിഡന്റ്, സെക്രട്ടറി, രണ്ട് ഭരണസമിതി അംഗങ്ങൾ, ഒരു മുതിർന്ന ജീവനക്കാരൻ എന്നിവർ അടങ്ങിയ ഉപസമിതി ഉണ്ടാക്കാൻ തീരുമാനിച്ചു. പണയത്തിലെ തിരിച്ചടവ് കൃത്യമാക്കാനും സംഘങ്ങളുടെ നഷ്ടം ഒഴിവാക്കാനുമാണ് നടപടി. ഇതുസംബന്ധിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി.
ഉത്തരവ് പ്രകാരം സ്വർണവില ഇടിയുമ്പോൾ പണയവായ്‌പയിൽ നഷ്ടം ഉണ്ടായാൽ അത് ശാഖാ മാനേജർ ഉപസമിതിയെ അറിയിക്കണം. കുറവ് നികത്തുന്നതിനാവശ്യമായ പണം അടയ്‌ക്കാനോ അധിക സ്വർണം ഈട് നൽകാനോ വായ്‌പക്കാരനോട് ആവശ്യപ്പെടാം. നികത്താത്തപക്ഷം നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ ലേലം ചെയ്യാനും ഉത്തരവിൽ പറയുന്നു.
സാധാരണ ലേലത്തിന് 14 ദിവസം സമയം അനുവദിച്ച് വായ്‌പക്കാരന് നോട്ടീസ് നൽകണം. കുടിശ്ശികയുടെ പകുതി അടച്ച ശേഷം ബാക്കി മുപ്പത് ദിവസത്തിനുള്ളിൽ നൽകാമെന്ന് രേഖാമൂലം അപേക്ഷിച്ചാൽ നടപടി മാറ്റാം. ബാക്കിത്തുക അടയ്‌ക്കുന്നില്ലെങ്കിൽ നോട്ടീസ് നൽകി ലേലം ചെയ്യാം.
സ്വർണത്തിന്റെ ലേല തുക 30 ദിവസത്തെ ശരാശരി വിപണിവിലയുടെ 85 ശതമാനത്തിൽ കുറയരുത്. മൂന്ന് പേരില്ലെങ്കിൽ മാറ്റിവയ്‌ക്കണം. രണ്ടുതവണ മാത്രമേ മാറ്റാൻ പാടുള്ളൂ. മൂന്നാം തവണ സംഘത്തിന് ലേലം ഉറപ്പിക്കാം. കൃത്യവിലോപത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളിൽ ചീഫ് എക്‌സിക്യൂട്ടീവിനൊപ്പം ഭരണസമിതിയും ഉത്തരവാദിയാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates