കോട്ടയം: ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയെ കബിളിപ്പിച്ച് 81 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ. ഇസിചിക്കു എന്ന 26കാരനെയാണ് കോട്ടയം സൈബർ പൊലീസ് ഡൽഹിയിൽ നിന്നും പിടികൂടിയത്. 30 കോടിയുടെ സമ്മാനം ലഭിച്ചുവെച്ച് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി ഇയാൾ 81 ലക്ഷം രൂപ വീട്ടമ്മയിൽ നിന്നും തട്ടിയെന്നാണ് കേസ്.
2021ലാണ് അന്ന മോർഗൻ എന്ന യുകെ സ്വദേശിനിയുടെ വ്യാജ ഫേയ്‌സ്‌ബുക്ക് അക്കൗണ്ടിലൂടെ ഇയാൾ വീട്ടമ്മയെ ബന്ധപ്പെടുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സന്തോഷത്തിൽ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാൾ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
പിന്നീട് മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന വ്യാജേന വീട്ടമ്മയെ ബന്ധുപ്പെട്ടു. യുകെയിൽ നിന്നും ഡോളറുൾപ്പെടെ വിലപ്പെട്ട വസ്‌തുക്കൾ വന്നിട്ടുണ്ടെന്നും റിസർവ് ബാങ്ക് നിർദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22,000 രൂപ അടക്കണമെന്നും വീട്ടമ്മയോട് പറഞ്ഞു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വിഡിയോകളും അയച്ചു നൽകി. ഇതേ തുടർന്ന് ഇയാൾ നൽകിയ അക്കൗണ്ടിലേക്ക് വീട്ടമ്മ പണം കൈമാറി. ഇതിനുശേഷം നിരവധി വിമാനത്താവളങ്ങളിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കോൾ വരികയും ഇയാൾ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് പലതവണ പണം കെെമാറുകയും ചെയ്തു.
പിന്നീട് പണം അടയ്‌ക്കാതെ വന്നതോടെ സമ്മാനം വിദേശത്തു നിന്ന് വന്നതാണെന്നും പണമടച്ച് കൊണ്ടുപോയില്ലെങ്കിൽ വീട്ടമ്മയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പണം അടപ്പിക്കുകയായിരുന്നു. തുടർന്ന് 2022ലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് വീട്ടമ്മ പരാതി നൽകിയത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോൾ. പ്രതി തട്ടിപ്പ് നടത്തിയത് ഡൽഹിയിൽ നിന്നാണെന്ന് കണ്ടെത്തി. തട്ടിപ്പിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates