മലപ്പുറം: ആവേശക്കടലായി നിലമ്പൂര്‍. പരസ്യപ്രചാരണം അവസാനലാപ്പിലേക്ക് (Nilambur Election )കടന്നപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം ഉച്ചസ്ഥായിലെത്തി. സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നിലമ്പൂര്‍ ടൗണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആറ് മണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതിയുള്ളത്. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വര്‍ കലാശക്കൊട്ട് ഉപേക്ഷിച്ചു
ആവേശത്തിലൊന്നും കാര്യമില്ലെന്നും യഥാര്‍ഥ കലാശക്കൊട്ട് 19ന് നടക്കുമെന്നും അന്‍വര്‍ പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൂടിയാണ് കലാശക്കൊട്ട് ഒഴിവാക്കിയതെന്നും പ്രവര്‍ത്തകര്‍ തനിക്കുള്ള വോട്ടുറപ്പിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
21 ദിവസം നീണ്ടുനിന്ന പ്രചാരണം കടുത്ത മത്സരമെന്ന പ്രതീതി ഉയര്‍ത്തിയാണ് കൊടിയിറങ്ങുന്നത്. അടിയൊഴുക്കുകള്‍ കണ്ടെത്തി തടയുന്നതിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും അവസാന നിമിഷം ശ്രദ്ധ നല്‍കുന്നത്. പ്രചാരണ കാലയളവിലുടനീളം മഴയുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പ് ദിനമായ 19ന് മഴ മാറുമെന്ന മുന്നറിയിപ്പ് പാര്‍ട്ടികള്‍ക്ക് ആശ്വാസമായി. 23ന് നിലമ്പൂരിന്റെ പുതിയ എംഎല്‍എ ആരെന്ന് അന്നറിയാം.
പിവി അന്‍വര്‍ എല്‍ഡിഎഫിനെ വെല്ലുവിളിച്ചു പുറത്തുവന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. 9 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പിവി അന്‍വര്‍ നടത്തുന്ന നീക്കങ്ങളുടെ പ്രത്യാഘാതം എത്രത്തോളമെന്നതില്‍ ഇരുമുന്നണികളിലും ആശയക്കുഴപ്പമുണ്ട്. സ്വന്തം വോട്ടുകള്‍ ഭദ്രമാക്കുന്നതിനൊപ്പം മലയോരത്തെ അധിക വോട്ടുകള്‍ കൂടിയാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.
ആര്യാടന്‍ ഷൗക്കത്തിന് പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷമാണു യുഡിഎഫ് കണക്കുകൂട്ടുന്നത്. എം സ്വരാജിലൂടെ മണ്ഡലം നിലനിര്‍ത്താനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുമെന്ന അവകാശവാദത്തിലാണ് അന്‍വര്‍. മോഹന്‍ ജോര്‍ജിനു മണ്ഡലചരിത്രത്തിലെ മുന്നണിയുടെ ഉയര്‍ന്ന വോട്ടുവിഹിതമാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates