ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി യമനിലേക്ക് പോകാന്‍ കുടുംബത്തിന് യാത്ര അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. യാത്ര സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി, തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കി.
കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം മാപ്പപേക്ഷ സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യത ഉണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം. ഈ ചര്‍ച്ചകള്‍ക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും, മകള്‍ മിഷേല്‍ ടോമി തോമസും യമന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.
നിമിഷ പ്രിയയുടെ കുടുംബം യമന്‍ സന്ദര്‍ശിച്ചാല്‍ അവിടെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ നല്‍കിയ കത്തില്‍ പറയുന്നു. ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം യമനിലെ എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സനയിലെ സര്‍ക്കാരുമായി നിലവില്‍ ഔപചാരിക ബന്ധങ്ങള്‍ ഇല്ലെന്നും ഈ കേസില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
വധശിക്ഷയ്ക്കെതിരെ നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു. വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ മോചന ചര്‍ച്ചകള്‍ക്കായി യമന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയാണ് നിമിഷ പ്രിയയുടെ കുടുംബം കേന്ദ്രത്തിന് കത്ത് നല്‍കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates