കൊച്ചി: കോതമംഗലം എംഎ കോളജിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തതിനാല്‍ ഇയര്‍ഔട്ട് ആകുമെന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തത്. അരുണാചല്‍ പ്രദേശ് സ്വദേശി മിച്ചി മിര്‍പ്പുവാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കോളജിനടുത്ത് വിദ്യാർഥികൾ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ മിർപ്പുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റ് എന്‍ജിനീയറിങ് കോളജുകളിലെല്ലാം കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ 18 ആയിരിക്കെ, എംഎ കോളജില്‍ മാത്രം അത് 22 ആണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കോളജ് മാനേജ്‌മെന്റ് ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും, മന്ത്രിയടക്കം ഇടപെട്ടിട്ടും കോളജ് വഴങ്ങിയില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
ഇയർ ബാക്കുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കിടയിൽ വലിയ രീതിയിലുള്ള ആശങ്കകൾ നിലനിന്നിരുന്നതായാണ് വിവരം. ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള കോളജുകളിൽ ഇയർ ബാക്ക് പിൻവലിച്ചിരുന്നു. അതേസമയം, എംഎ കോളജിൽ സ്‌കോർ 22ൽ എത്തിക്കാനാകാതെ ഇരുപതോളം വിദ്യാർഥികളാണ് ഇയർഔട്ട് ഭീഷണിയിലുള്ളത് എന്നും ഇത് ഭയന്ന് കുറച്ചു വിദ്യാർഥികൾ കോളേജിൽനിന്നും ടിസി വാങ്ങി പോയതായും വിദ്യാർഥികൾ പറയുന്നു.
എന്നാല്‍, ക്രെഡിറ്റ് സ്‌കോര്‍ തീരുമാനിക്കാന്‍ കോളജിന് അധികാരമുണ്ടെന്നാണ് അധികൃതരുടെ നിലപാട്. ഓട്ടോണമസ് പദവിയുള്ള കോളജിന് സ്‌കോര്‍ തീരുമാനിക്കാമെന്നും, ഇന്‍ഡസ്ട്രിയല്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് സ്‌കോര്‍ കൂട്ടിയതെന്നും അക്കാദമിക് കൗണ്‍സിലാണ് ഇതില്‍ തീരുമാനമെടുത്തതെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി. പഠനനിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ് സ്‌കോർ ഈ നിലയിൽ തുടരുന്നതെന്നും അവർ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates