മകൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ്. ഒരിക്കലെങ്കിലും കമ്യൂണിസ്റ്റുകാരനായിരുന്ന ഒരാൾക്കും ബിജെപിയിൽ പോകാനാവില്ല എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ ചേർന്നത്.
'ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാൾക്ക് ഒരിക്കലും ബിജെപി പോലൊരു പാർട്ടിയിലേക്ക് പോകുവാൻ കഴിയില്ല.!'- എന്നായിരുന്നു ലോറൻസിന്റെ പോസ്റ്റ്. എന്നാൽ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്. ഇത്രയും മുതിർന്ന ഒരു കമ്യൂണിസ്റ്റുകാരനായിട്ടും മകനെ ബിജെപിയിൽ പോവുന്നത് തടയാൻ കഴിയാത്തത് വലിയ പരാജയമാണെന്നാണ് ചിലരുടെ കമന്റ്. മകനെ കമ്യൂണിസ്റ്റ് ആക്കാൻ കഴിയാത്തത് കമ്യൂണിസ്റ്റ് മനസ്സ് ഇല്ലാത്തത് കൊണ്ടാണെന്നും കച്ചവട ചിന്തയുള്ളത് കൊണ്ടാണെന്നും ചിലർ കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു എബ്രഹാം ലോറന്‍സ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണനൊപ്പം എബ്രഹാം ലോറൻസ് മാധ്യമ പ്രവർത്തകരെ കാണുകയും ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരെയെത്തി, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ മയക്ക് മരുന്ന കേസിൽ അറസ്റ്റ് ചെയ്തു എന്നിട്ടും പാർട്ടിക്ക് ഒന്നും പറയാനില്ല. ഇതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നായിരുന്നു എബ്രഹാമിന്റെ പ്രതികരണം.
നേരത്തെ, ലോറന്‍സിന്റെ മകള്‍ ആശയുടെ മകന്‍ മിലന്‍ ബിജെപിയെ പിന്തുണച്ചത് വലിയ വിവാദമായിരുന്നു. ശബരിമല യുവതീപ്രവേശന വിവാദത്തില്‍ ബിജെപിയെ പിന്തുണച്ച് രംഗത്തെത്തിയ മിലന്‍, ബിജെപിയുടെ സമരവേദിയിലും എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates