കൊല്ലം: ഇരവിപുരത്തെ സ്ഥാനാര്‍ഥിയെ ചൊല്ലി ആര്‍എസ്പിയിലെ കലഹത്തിന് വിരാമം. ആര്‍എസ്പി യുവനേതാവ് അഡ്വ. വിഷ്ണുമോഹനെ സ്ഥാനാര്‍ഥിയാക്കാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ മകന്‍ കാര്‍ത്തികിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് വികാരാധീനനായി എന്‍കെ പ്രേമചന്ദ്രന്‍ പൊട്ടിത്തെറിച്ചു. തന്റെ മകന്‍ സ്ഥാനാര്‍ഥിയല്ലെന്ന് പറയാന്‍ എ അസീസിനെ ആരാണ് നിയോഗിച്ചതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചോദിച്ചു. എന്നാല്‍ കാര്‍ത്തികിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം അംഗീകരിക്കാനാകില്ലെന്ന് ഷിബു ബേബി ജോണ്‍ ഉറച്ച നിലപാട് എടുത്തതോടെ ഷിബു പക്ഷം ഉയര്‍ത്തിക്കാട്ടിയ ആളെ സ്ഥാനാര്‍ഥിയാക്കാനാകില്ലെന്ന് പ്രേമ ചന്ദ്രനെ അനുകൂലിക്കുന്നവരും നിലപാട് സ്വീകരിച്ചു.
വലിയ തര്‍ക്കമായതോടെ സമവായം എന്ന നിലയിലാണ് വിഷ്ണുമോഹന്റെ പേര് ഇരുവിഭാഗവും അംഗീകരിച്ചത്. എന്‍കെ പ്രേമചന്ദ്രനെ അനുകൂലിക്കുന്നവര്‍ മകന്‍ കാര്‍ത്തികിന് വേണ്ടിയും ഷിബു ബേബി ജോണിനെ പിന്തുണയ്ക്കുന്നവര്‍ ഗോപകുമാറിനെയും സ്ഥാനാര്‍ഥിയാക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കാർത്തിക് മത്സരിച്ചാൽ മണ്ഡലത്തിൽ വിജയ സാധ്യതയെന്ന് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. സീറ്റ് കോൺഗ്രസ് തിരികെ എടുത്തില്ലെങ്കിൽ യുവ സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കിയിരുന്നു
ആര്‍വൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ് അഡ്വ. വിഷ്ണുമോഹന്‍. എം നൗഷാദ് തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവനേതാവ് വരുന്നതോടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates