വിലാപയാത്ര/ഫെയ്‌സ്ബുക്ക് 
Kerala

ഒഴുകി പടരുന്ന മനുഷ്യക്കടല്‍; ദുഃഖസാന്ദ്രം ഈ രാത്രി; കുഞ്ഞൂഞ്ഞിനെ കാത്ത് പുതുപ്പള്ളി

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുരോഗമിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ
 മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുരോഗമിക്കുന്നു. രാത്രി ഏറെ വൈകിയും ജനലക്ഷങ്ങള്‍ ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാനായി വഴിയോരങ്ങളില്‍ കാത്തു നില്‍ക്കുകയാണ്. 

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് രാവിലെ ഏഴു മണിയോടെ ആരംഭിച്ച വിലാപയാത്ര തിരുവനന്തപുരം ജില്ല താണ്ടാനെടുത്ത സമയം എട്ടു മണിക്കൂറിന് പുറത്താണ്. ഓരോ ചെറു കവലകളിലും ജനം തിങ്ങിനിറഞ്ഞുനിന്നു. പ്രിയ നേതാവിനെ അവസാനമായി കാണാനെത്തുന്ന ജനങ്ങളെ നിരാശരാക്കേണ്ടെന്ന് നേതൃത്വം തീരുമാനിച്ചതോടെ എല്ലാപേര്‍ക്കും കാണാനുള്ള അവസരം ഒരുക്കിയാണ് വിലാപയാത്ര സഞ്ചരിച്ചത്.ആയൂരില്‍ അണമുറിയാതെ മഴ പെയ്തിട്ടും പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാനായി ജനം തിങ്ങി നിറഞ്ഞു.

കൊട്ടാരക്കരയില്‍ സകല നിയന്ത്രണങ്ങളും തെറ്റിച്ചാണ് ജനക്കൂട്ടം മൃതദേഹം വഹിച്ച കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസിന് മുന്നിലെത്തിയത്. ഗ്ലാസ് തകര്‍ക്കരുതെന്ന് നേതാക്കള്‍ക്ക് മൈക്കിലൂടെ അപേക്ഷിക്കേണ്ട സ്ഥിതിയുണ്ടായി. 

രാത്രി 7.30 ഓടെയാണ് വിലാപയാത്ര കൊട്ടാരക്കര ജങ്ഷനില്‍ എത്തിയത്. വന്‍ ജനക്കൂട്ടമാണ് ഇവിടെ കാത്തുനിന്നത്. വാഹനം എത്തിയതോടെ ജനങ്ങള്‍ മുദ്രാവാക്യങ്ങളോടെ പൊതിയുകയായിരുന്നു. വാഹത്തിനുള്ളില്‍ ഉണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൂപ്പുകൈകളുമായി ജനങ്ങളോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നിട്ടും പിരിഞ്ഞുപോകാതെ ജനങ്ങള്‍ തങ്ങളുടെ പ്രിയ നേതാവിനെ കാണാനായി തിക്കി തിരക്കി. പ്രാദേശിക നേതാക്കളും പൊലീസും ജനങ്ങളെ നിയന്ത്രിക്കാന്‍ പെടാപ്പാടുപെട്ടു. വിലാപയാത്ര കടന്നുവന്ന വഴികളിലെല്ലാം സമാന സാഹചര്യമായിരുന്നു. പക്ഷേ, കൊട്ടാരക്കരയില്‍ അതിവൈകാരിക പ്രകടനങ്ങളാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.

തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പതിനാല് മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര പത്തനംതിട്ട ജില്ലയില്‍ എത്തിയത്. ഇന്ന് വൈകുന്നേരത്തോടെ കോട്ടയത്തെ തിരുനക്കര മൈതാനത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പത്തനംതിട്ട ജില്ല പോലും താണ്ടാത്ത സാഹചര്യത്തില്‍ ഇവിടേക്ക് എത്താന്‍ അര്‍ധരാത്രി കഴിയും എന്നാണ് കണക്കുകൂട്ടുന്നത്.പുതുപ്പള്ളിയിലും പതിനായിരങ്ങളാണ് ഉച്ചമുതല്‍ ഉമ്മന്‍ചാണ്ടിയുടെ വരവിനായി കാത്തിരിക്കുന്നത്.  സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നാളെ വൈകുന്നേരം 3.30നാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT