തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ' നോഡൽ ഓഫീസർ സ്ഥാനത്ത് മാറ്റം വരുത്തി സംസ്ഥാന സർക്കാർ. ഐ.ജി പുട്ടവിമലാദിത്യയെ ചുമതലയിൽ നിന്നും മാറ്റി പകരം ഐ.ജി ആർ. നിശാന്തിനിയെ പുതിയ നോഡൽ ഓഫീസറായി ആഭ്യന്തര വകുപ്പ് നിയമിച്ചു.
പുട്ടവിമലാദിത്യ അവധിയിൽ പ്രവേശിച്ചതിനാലാണ് ചുമതല മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പെട്ടെന്നുള്ള ഈ നടപടി ദുരൂഹമാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. എംഡിഎംഎ കേസിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം എന്നാണ് സംശയങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുള്ളത്. ചുമതല മാറ്റിയത് സംബന്ധിച്ച് കൂടുതൽ വ്യക്തമാക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല. സതീശൻ സർക്കാരിൻറെ മികച്ച പദ്ധതികളിലൊന്നായി വിലയിരുത്തപ്പെടുന്ന ഓപ്പറേഷൻ തൂഫാന് പൊതുവെ നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഓപ്പറേഷൻ കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളുമായി ആഭ്യന്തര വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ നേതൃത്വത്തിൽ ഉണ്ടായ ഈ അപ്രതീക്ഷിത മാറ്റം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.
അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ എംഡിഎംഎ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കേസിലെ മുഖ്യപ്രതിയായ സലാമിന് പ്രമുഖ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻമാരായ തമ്മനം ഷാജി, അനസ് പെരുമ്പാവൂർ എന്നിവരുടെ സംഘങ്ങളിൽ സലാം മുൻപ് പ്രവർത്തിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്ന ചില നിർണ്ണായക ദൃശ്യങ്ങളും നിലവിൽ പുറത്തുവന്നിട്ടുണ്ട്. ലഹരിക്കടത്തിന് പുറമെ ഗുണ്ടാബന്ധം കൂടി പുറത്തുവന്നതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates