മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ (nilambur election) യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് പാണക്കാട് കുടുംബം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയതിനാലാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നത്. പകരം പങ്കെടുക്കേണ്ട, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. കൂടാതെ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യോഗത്തില്‍ പങ്കെടുത്തില്ല. വിഡി സതീശനും കെസി വേണുഗോപാലുമായുള്ള ഭിന്നതയാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ പറയുന്നത്.
ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനിലേക്കെത്തിയില്ല. ജില്ലിയിലെ മറ്റ് പരിപാടികളില്‍ അബ്ബാസലി തങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. അബ്ബാസലി തങ്ങളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ചയുണ്ടായതാണ് വിട്ടുനില്‍ക്കാന്‍ ഇടയാക്കിയതെന്നുമാണ് സൂചന.
അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ലീഗ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെയാണ് അബ്ബാസലി തങ്ങള്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തത്. അതേസമയം, തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതില്‍ അസ്വാഭാവികതയില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പരിപാടിയില്‍ ലീഗ് പ്രതിനിധികള്‍ പങ്കെടുത്തതായും നേതാക്കന്‍മാര്‍ പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. മലപ്പുറം ജില്ലക്കെതിരെ വലിയ ചതി പ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെ നാടാണെന്ന് പറഞ്ഞ് ഈ ജില്ലയെ അധിക്ഷേപിച്ചു. ഈ ചതിപ്രയോഗം മലപ്പുറത്തുകാര്‍ക്ക് മറക്കാനാവില്ലെന്നും ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ ഈ ഉപതെരഞ്ഞെടുപ്പ് വന്നതിന് ഒരു കാരണം മാത്രമേയുള്ളുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. 'കേരളത്തിലെ ജനങ്ങളെ ഇത്രയേറെ വെറുക്കപ്പെടാന്‍ സാഹചര്യം ഒരുക്കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് ഇവിടെയുണ്ടായ തെരഞ്ഞെടുപ്പ്. ചതിയെ കുറിച്ച് സംസാരിച്ചാണ് മുഖ്യമന്ത്രി ഇന്നലെ ഇവിടെ സംസാരിച്ചത്. ചതിയെന്ന പ്രയോഗം ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും യോഗ്യനായ ആള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ 150 കിലോ സ്വര്‍ണവും 123 കോടി രൂപയും മലപ്പുറത്തുനിന്ന് മാത്രമായി പിടിച്ചെടുത്തെന്ന്. ആ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാണെന്ന് കൂടി പറഞ്ഞു.
മലപ്പുറം ജില്ലയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി ഈ ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി, ഇവിടെ വന്ന് ചതിയെ കുറിച്ച് പറയുന്നു. ഏത് ഏജന്‍സികളോടും ചോദിച്ചാലും അറിയാന്‍ കഴിയും. എല്ലാ ജില്ലകളിലും കള്ളപ്പണവും സ്വര്‍ണവും പിടിക്കാറുണ്ട്. എന്നാല്‍ ആ ജില്ലകളെ കുറിച്ച് മുഖ്യമന്ത്രി മിണ്ടിയില്ല. മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ ചതി പ്രയോഗം കേരളം മറക്കാന്‍ പാടില്ല. അഭിമുഖത്തില്‍ പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ല. രാഷ്ട്രീയ പ്രതിനിധികളായി മാത്രമാണോ പാണക്കാട് കുടുംബത്തെ കേരളം കാണുന്നത്. മതവൈരം കത്തിക്കയറുമ്പോള്‍ സമാധാനദൂതുമായി എത്തുന്നവരാണ് പാണക്കാട് കുടുംബം. പാണക്കാട് തങ്ങള്‍ തീവ്രവാദപ്രസ്ഥാനത്തിന് അനുകൂല നിലപാട് എടുക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു'-കെസി വേണുഗോപാല്‍ പറഞ്ഞു.
'രണ്ടാമത്തെ ചതിപ്രയോഗംത്തെ പറ്റി പറഞ്ഞത് അദ്ദേഹത്തിന്റെ കാബിനിറ്റിലെ മന്ത്രിയായിരുന്ന തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. തൃശൂര്‍ പൂരം കലക്കികൊടുത്തിട്ട് അതിലൂടെ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സ്വന്തം ആളെ ചതിച്ചു. ചതിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞാല്‍ പാര്‍ട്ടി സഖാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ചതിയെ കുറിച്ച് ഒരുപാട് പറയാന്‍ ഉണ്ടാകും'.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates