പത്തനംതിട്ട: ക്രോയിപ്രത്ത് യുവാക്കളെ കെട്ടിയിട്ട് ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി രശ്മിയുടെ ഫോണില്‍ നിന്ന് ലഭിച്ച വിഡിയോകള്‍ സിനിമ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതെന്ന് പൊലീസ്. മനസ്സിനെ മരവിപ്പിക്കുന്ന 10 മര്‍ദന വിഡിയോകളാണ് ഫോണില്‍ നിന്നു ലഭിച്ചതെന്നും പൊലീസ് പറയുന്നു.
അതേസമയം രശ്മിയുടെ ഭര്‍ത്താവ് ജയേഷിന്റെ ഫോണില്‍ ചിത്രീകരിച്ച മര്‍ദന ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പാസ്വേഡ് ഉപയോഗിച്ച് ഇതു സൂക്ഷിച്ചിരിക്കുകയാണ്. പാസ്വേഡ് വെളിപ്പെടുത്താന്‍ ജയേഷ് തയാറാകാത്തതിനാല്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണമായി സഹകരിക്കുമ്പോഴും ജയേഷ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം യുവാക്കള്‍ നിഷേധിച്ചതായും പൊലീസ് പറഞ്ഞു.
എന്നാല്‍ യുവാക്കള്‍ക്ക് ഭാര്യയുമായി ബന്ധമുണ്ടെന്ന മൊഴിയില്‍ ജയേഷ് ഉറച്ചു നില്‍ക്കുകയാണ്. രശ്മിയും ഇതിനോടു യോജിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. രശ്മിക്കു യുവാക്കളുമായി ബന്ധമുണ്ടെങ്കില്‍ എന്തിനു ഭര്‍ത്താവുമായി ചേര്‍ന്ന് ഇവരെ മര്‍ദിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ജയേഷ് പോക്‌സോ കേസിലും പ്രതി
പ്രതി ജയേഷ് പോക്‌സോ കേസിലും പ്രതിയെന്ന് പൊലീസ് പറയുന്നു. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ് ഇയാള്‍ ലൈഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജയേഷ് സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് പറയുന്നു.
കോയിപ്രം സ്റ്റേഷനിലാണ് ജയേഷിനെതിരെ പോക്‌സോ കേസുള്ളത്. അറസ്റ്റിലായ ജയേഷ് ഏതാനും മാസങ്ങള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. നിലവില്‍ പോക്‌സോ കേസിന്റെ വിചാരണ നടക്കുന്നുണ്ട്. അതിനിടെയാണ് ജയേഷും ഭാര്യ രശ്മിയും യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായത്. ഇയാളുടെ പൂര്‍വകാല ചരിത്രം പരിശോധിക്കുകയാണെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലുള്ള ജയേഷിന്റെ മൊബൈല്‍ ഫോണ്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്കു അയയ്ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates