കൊച്ചി: പൊലീസ് നിയമഭേദഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം എംഎൽഎ. ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്‍റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ബൽറാമിന്റെ വിമർശനം
'പൊലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി അടിച്ചേൽപ്പിച്ചതിലൂടെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാൽ അത് മഹാനായ അദ്ദേഹത്തിന്‍റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?' -ബൽറാം ചോദിച്ചു.
അതേസമയം നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനെതിരല്ലെന്നും ആശങ്കയ്ക്കടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്‍കുന്നവരില്‍ സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട് കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഒട്ടനവധി കുടുംബങ്ങള്‍ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്നുണ്ട്. അസത്യം മുതല്‍ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകര്‍ക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ താല്‍പര്യങ്ങള്‍, എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കുന്ന വിധത്തിലുള്ള പ്രതികാര നിര്‍വഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates