കൊല്ലം: നാനാജാതി മതത്തില്‍പ്പെട്ട, വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് മുസ്ലിം ലീഗെന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചെയര്‍മാന്‍മാരുടേയും ചെയര്‍പേഴ്‌സണ്‍മാരുടേയും പേര് നോക്കിയാല്‍ മനസ്സിലാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയായാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കൊല്ലത്ത് തെരഞ്ഞെടുക്കപ്പെട്ട ലീഗ് ജനപ്രതിനിധികളുടെ യോഗത്തില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം.
പേരു നോക്കി കാര്യം പറയുന്ന ഒരു സ്ഥിതി ഇപ്പോള്‍ കേരളത്തിലുണ്ടല്ലോ. ആ പേര് നോക്കിയാല്‍ തെക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗ് നേടിയ വിജയം നാനാജാതി മതസ്ഥരെയും പ്രതിനിധീകരിച്ചുകൊണ്ടാണെന്ന് മനസ്സിലാകും. സര്‍ക്കാരില്‍ ഇരിക്കുന്നവര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും വലിയ ആത്മവിശ്വാസക്കുറവ് പ്രകടമാണ്. അല്ലെങ്കില്‍ ഇത്ര വലിയ വര്‍ഗീയത അവര്‍ മുമ്പ് പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആത്മവിശ്വാസം തീരെ ഇല്ലാതായി എന്നതുകൊണ്ടാണ് മലപ്പുറം പ്രസ്താവനയൊക്കെ നടത്തുന്നത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്തും കാസര്‍കോടും ജില്ലയിലുള്ളവരുടെ പേരു നോക്കിയാല്‍ മനസ്സിലാകും എന്നല്ലേ മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. അത് ഏതു ജില്ലയില്‍ നോക്കിയാലും മനസ്സിലാകും. മലപ്പുറത്ത് ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് ജനറല്‍ സീറ്റില്‍ നിന്നും വിജയിച്ച സഹോദരിയാണ്. അഡ്വക്കേറ്റ് സ്മിജി. പേരു നോക്കിയാല്‍ ഈ പറയുന്നവര്‍ക്ക് മനസ്സിലാകില്ല. എല്ലാവരും ഒരു പ്രത്യേക ജനവിഭാഗത്തെ ടാര്‍ജറ്റ് ചെയ്തുകൊണ്ട് നടത്തുന്ന പ്രചാരണം, തെരഞ്ഞെടുപ്പിനെ നേരിടാനുള്ള അവരുടെ ആത്മവിശ്വാസക്കുറവ് പ്രകടമാക്കുന്നതാണ്. ഒരു ജനവിഭാഗത്തെ ടാര്‍ജറ്റ് ചെയ്ത് വര്‍ഗീയത പറയുന്നു. ഇത് ജനം അംഗീകരിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മാറി മാറി വര്‍ഗീയ കാര്‍ഡ് കളിച്ചിട്ട് എന്താണ് കാര്യം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനാണ് നോക്കിയത്. അന്നിട്ട് വല്ല ഫലവുമുണ്ടായോ. യുഡിഎഫ് ജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ കാര്‍ഡ് എടുത്തു. അപ്പോഴും യുഡിഎഫ് വിജയിച്ചു. ഇത് കേരളമാണ്. ഈ മണ്ണില്‍ ഇതു ചെലവാകില്ല എന്നാണ് ഈ വിജയങ്ങള്‍ തെളിയിക്കുന്നത്. ഈ വഴിക്ക് സിപിഎം പോകുന്നിടത്തോളം യുഡിഎഫ് വെന്നിക്കൊടി പറപ്പിച്ച് പോകുക തന്നെ ചെയ്യുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates