പ്ലസ് വൺ (plus one ) പ്രവേശനം  പ്രതീകാത്മക ചിത്രം
Kerala

മലപ്പുറത്ത് വീണ്ടും പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 4800 ലധികം വിദ്യാർത്ഥികൾ പുറത്താകാൻ സാധ്യത

ഒന്നാം ഘട്ട അപേക്ഷ പൂർത്തിയായപ്പോൾ അപേക്ഷകർ 82,678; ആകെയുള്ളത് 77,865 സീറ്റുകൾ മാത്രം

Author : ലക്ഷ്മി ആതിര

മലപ്പുറം: മലപ്പുറം ജില്ലയെ വീണ്ടും ആശങ്കയിലാഴ്ത്തി പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു . ജില്ലയിൽ ലഭ്യമായ ആകെ സീറ്റുകളുടെ എണ്ണത്തെക്കാൾ അപേക്ഷകരുടെ എണ്ണം കുതിച്ചുയർന്നതാണ് പതിവ് പോലെ ഇത്തവണയും പ്രതിസന്ധിക്ക് കാരണമായത്. ആദ്യഘട്ട പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ ഹയർ സെക്കൻഡറി കോഴ്സുകൾക്കായി ജില്ലയിൽ 82,678 വിദ്യാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെല്ലാം കൂടിയുള്ള ആകെ സീറ്റുകളുടെ എണ്ണം77,865 ആണ്. ഇതോടെ 4,800ൽ അധികം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഇത്തവണ മറ്റ് ജില്ലകളിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. ആകെ അപേക്ഷകരിൽ 8,201 പേർ മലപ്പുറത്തിന് പുറത്തുനിന്നുള്ളവരാണ്. അപേക്ഷകരിൽ 79,680 പേർ സംസ്ഥാന സിലബസിൽ നിന്നുള്ളവരും, 2,109പേർ സിബിഎസ്ഇയിൽ നിന്നുള്ളവരും, 23പേർ ഐസിഎസ്ഇയിൽ നിന്നുള്ളവരും, 866 പേർ മറ്റ് സിലബസുകളിൽ നിന്നുള്ളവരുമാണ്. 42വിദ്യാർത്ഥികൾ ഇതിനകം തന്നെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്.

വർഷങ്ങളായി ആവർത്തിക്കുന്ന ഈ സീറ്റ് ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്എഫ്ഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തുടങ്ങിയ വിവിധ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് സർക്കാർ അധിക ബാച്ചുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി നടപടികൾ ഈ പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിച്ചിട്ടുണ്ടെന്ന് എസ്എഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സുജിൻ വളാഞ്ചേരി വ്യക്തമാക്കി. പ്ലസ് വൺ അപേക്ഷകരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുവരികയാണെന്നും ഇത്തവണത്തെ കണക്കുകൾ വലിയൊരു വർദ്ധനവാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദ്യാർത്ഥിക്ക് പോലും സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുതെന്നും സർക്കാർ അടിയന്തരമായി അധിക ബാച്ചുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധിക ബാച്ചുകൾ അനുവദിക്കുന്ന സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും, പല സ്കൂളുകളിലും അധിക ബാച്ചുകൾ നൽകുമ്പോൾ ഒരു ക്ലാസ് മുറിയിൽ അറുപത് മുതൽ അറുപത്തിയഞ്ച് കുട്ടികളെ വരെ ഇരുത്തിയാണ് പഠിപ്പിക്കാൻ നിർബന്ധിതരാകുന്നതെന്നും, അതിനാൽ ക്ലാസ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സർക്കാർ നവീകരിക്കണമെന്നും സുജിൻ കൂട്ടിച്ചേർത്തു.

അതേസമയം, താൽക്കാലിക ബാച്ചുകൾ തുടരുന്നതും അധിക സീറ്റുകൾ അനുവദിക്കുന്നതും പ്രശ്നത്തിന്റെ യഥാർത്ഥ കാരണത്തെ അഭിസംബോധന ചെയ്യാത്ത താല്കാലിക നടപടികൾ മാത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുറ്റപ്പെടുത്തി. മലപ്പുറത്തെ ഈ പ്രതിസന്ധി ഫലപ്രദമായി പരിഹരിക്കാൻ മാത്രം 628 അധിക ബാച്ചുകൾ ആവശ്യമാണെന്ന് സംഘടന അവകാശപ്പെട്ടു. വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന് മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ താൽക്കാലിക ക്രമീകരണങ്ങളെ മലബാറിലെ, പ്രത്യേകിച്ച് മലപ്പുറത്തെ സീറ്റ് പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമായി ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നയീം ഗഫൂർ പറഞ്ഞു.

മലപ്പുറത്തെ ക്ഷാമം പരിഹരിക്കാൻ കുറഞ്ഞത് 628 അധിക ബാച്ചുകൾ ആവശ്യമാണ്. അതിൽ കുറഞ്ഞതൊന്നും പ്രശ്നത്തെ അടുത്ത വർഷത്തേക്ക് നീട്ടിവെക്കാൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കാത്ത പക്ഷം ജില്ലയിലുടനീളം പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് എസ്എഫ്ഐയും ഫ്രറ്റേണിറ്റി മൂവ്‌മെന്റും മുന്നറിയിപ്പ് നൽകി.

Plus-I seats: Over 4.8k pupils at risk in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിരിയുടെ ആശാന് അന്ത്യാഞ്ജലി; ടൗൺഹാളിൽ പൊതുദർശനം; അന്തിമോപചാരം അർപ്പിച്ച് വൻ ജനാവലി

എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് അവസരം; പ്രതിരോധ ഗവേഷണ സ്ഥാപനത്തിൽ ഇന്റേൺഷിപ്പ്, സ്റ്റൈപ്പന്റ് ലഭിക്കും

മാധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ അന്തരിച്ചു

'2011ല്‍ വി എസ് സര്‍ക്കാര്‍ തിരിച്ചുവരില്ലെന്ന് പിണറായി ഉറപ്പാക്കി, ജയ സാധ്യതയുള്ള 13 ഇടത്ത്‌ മോശം സ്ഥാനാര്‍ഥികളെ നിര്‍ത്തി'

ലിവര്‍ സിറോസിസ് പാരമ്പര്യമായി വരുമോ? കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT