കൊച്ചി: വിവാഹം കഴിച്ചാലോ കന്യാസ്ത്രീ ആയാലോ പിതാവ് നൽകിയ സ്വത്ത് നഷ്ടമാകുമെന്ന വ്യവസ്ഥ നിയമപരമല്ലെന്നും പാലിക്കേണ്ടതില്ലെന്നും ഹൈക്കോടതി. പിതാവ് എഴുതിച്ച ധനനിശ്ചയാധാരത്തിലെ ഈ നിബന്ധനപ്രകാരം സഹോദരിയുടെ വിഹിതം സ്വന്തം പേരിലാക്കിയ വൈക്കം സ്വദേശി വർക്കി എന്നയാളുടെ അപ്പീൽ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എസ് ഈശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്.
1965ൽ തയ്യാറാക്കിയ ധനനിശ്ചയാധാരം അനുസരിച്ച് ഹർജിക്കാരന്റെ സഹോദരി കത്രീനയ്ക്കു പിതാവ് 10 സെന്റ് സ്ഥലം നൽകി. മകൾ വിവാഹിതയാവുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ ഭൂമി മകന് ലഭിക്കുമെന്ന വ്യവസ്ഥയോടെയാണ് ഇത്. 1971ൽ വിവാഹിതയായ കത്രീന ജർമനിയ്ക്കു പോയി. പിതാവ് 1983ൽ മരിച്ചു.
ഇതോടെ ആധാരത്തിലെ വ്യവസ്ഥവച്ച് വർക്കി സ്ഥലം സ്വന്തം പേരിൽ പോക്കുവരവ് ചെയ്തു. ഇതിനെതിരെ കത്രീന മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. എന്നാൽ അപ്പീലിൽ കോട്ടയം അഡീഷണൽ ജില്ലാ കോടതി അനുകൂല നിലപാടെടുത്തു. ഇതിനെതിരെയാണ് വർക്കി ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹം കഴിക്കുന്നതിനോ കന്യാസ്ത്രീയാകുന്നതിനോ തടസമായി നിൽക്കുന്ന വ്യവസ്ഥ ഇന്ത്യൻ കരാർ നിയമത്തിലെ 26ാം വകുപ്പു പ്രകാരം അസാധുവാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. ഇത് പൊതുതാത്പര്യത്തിനു എതിരാണെന്നും കോടതി വ്യക്തമാക്കി. പിതാവ് നൽകിയ 10 സെന്റിൽ കത്രീനയ്ക്കു പൂർണ അവകാശമുണ്ടെന്നും ഹോക്കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates